അന്ന് കോളജില്‍ എബിവിപി തന്നെ ഇല്ലായിരുന്നു; അനില്‍ അക്കര നുണ പറയുന്നെന്ന് സെന്റ് തോമസ് കോളജ് യൂണിയന്‍ മുന്‍ ചെയര്‍മാന്‍

സി.രവീന്ദ്രനാഥ് എബിവിപി പ്രവര്‍ത്തകനായിരുന്നു എന്ന അനില്‍ അക്കര എംഎല്‍എയുടെ വാദം നുണയാണെന്ന് തൃശ്ശൂര്‍ സെന്റ് തോമസ് കോളജ് യൂണിയന്‍ മുന്‍ ചെയര്‍മാന്‍
 അന്ന് കോളജില്‍ എബിവിപി തന്നെ ഇല്ലായിരുന്നു; അനില്‍ അക്കര നുണ പറയുന്നെന്ന് സെന്റ് തോമസ് കോളജ് യൂണിയന്‍ മുന്‍ ചെയര്‍മാന്‍

തൃശ്ശൂര്‍: വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് എബിവിപി പ്രവര്‍ത്തകനായിരുന്നു എന്ന അനില്‍ അക്കര എംഎല്‍എയുടെ വാദം നുണയാണെന്ന് തൃശ്ശൂര്‍ സെന്റ് തോമസ് കോളജ് യൂണിയന്‍ മുന്‍ ചെയര്‍മാന്‍ എന്‍.രവീന്ദ്രനാഥ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി എബിവിപി പ്രവര്‍ത്തകന്‍ ആയിരുന്നില്ല എന്ന വിശദീകരണവുമായ് മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ രംഗത്തെത്തിയിരിക്കുന്നത്. 

ഞങ്ങള്‍ പഠിക്കുന്ന കാലത്ത് എബിവിപി എന്ന സംഘടന തൃശ്ശൂരില്‍ തീരെ സാന്നിദ്ധ്യമില്ലായിരുന്നു. സെന്റ് തോമസ് കോളജില്‍ ഒരംഗം പോലും ഇല്ലായിരുന്നു എന്നതാണ് വസ്തുത. എന്നിട്ടും എന്തിനാണ്, അസംബന്ധം നിറഞ്ഞ കള്ള പ്രസ്താവനകളുമായി ഒരു ജന പ്രതിനിധി രംഗത്തു വരുന്നത്? യശസ് കൂട്ടാന്‍ ഇതും ഒരു മാര്‍ഗ്ഗമാണോ? നമ്മുടെ പൊതുമണ്ഡലത്തിന്റെ ദയനീയമായ ഈ മൂല്യച്ചുതി കാണുമ്പോള്‍ വേദന തോന്നുന്നു,രനീന്ദ്രനാഥ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

പോസ്റ്റിന്റെ പൂര്‍ണരൂപം: 

കള്ളം പറയരുത്, പ്രചരിപ്പിക്കരുത്

1978ല്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ MScക്ക് പഠിക്കുമ്പോള്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു ഞാന്‍, SFI ക്കാരനായിട്ട്. ഇന്ത്യന്‍ ബാങ്കില്‍ നിന്ന് മാനേജരായി വിരമിച്ച് വിശ്രമജീവിതം നയിച്ചു വരുന്നു. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.സി.രവീന്ദ്രനാഥിനൊപ്പം BSc,MSc ക്ലാസുകളില്‍ ഒന്നിച്ചിരുന്നു പഠിക്കാനും പ്രവര്‍ത്തിക്കാനും ഭാഗ്യമുണ്ടായിട്ടുണ്ടു്. അന്നു മുതല്‍ തന്നെ സി.രവീന്ദ്രനാഥിന്റെ ധിഷണാ വൈഭവവും അക്കാദമിക് മികവും ഞങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടു്. ആയതിന്റെ തുടര്‍ച്ചയും, സ്വാഭാവിക ബഹിര്‍സ്ഫുരണവുമാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള അംഗീകാരമെന്നു കരുതുന്നു.

പുകള്‍പെറ്റ കേരളീയ വിദ്യാഭ്യാസത്തിന് പൊതുവിദ്യാഭ്യാസ യജ്ഞമെന്ന പേരില്‍ നടപ്പാക്കുന്ന നൂതന പദ്ധതികളെയും കൈവരുന്ന ഭാവപകര്‍ച്ചയെയും ഒരു പഴയ സതീര്‍ത്ഥ്യനെന്ന വിധം വലിയ അഭിമാനത്തോടെയാണ് നോക്കി കാണുന്നത്. ഒരു പുതിയ ആവേശവും ആനന്ദ നിര്‍വൃതിയുമാണ് ഞങ്ങള്‍ പഴയ സഹപാഠികള്‍ക്കുള്ളത്. വിദ്യാഭ്യാസ കച്ചവടക്കാരും നിക്ഷിപ്ത താല്പര്യക്കാരും ഈ ജനകീയതയെ, ഉള്ളില്‍ അടക്കിപിടിച്ച പ്രതികാര വാഞ്ചയോടെ നോക്കി കാണുമെന്നതു തീര്‍ച്ചയാണ്.

ഞങ്ങള്‍ പഠിക്കുന്ന കാലത്ത് എബിവിപി എന്ന സംഘടന തൃശ്ശൂരില്‍ തീരെ സാന്നിദ്ധ്യമില്ലായിരുന്നു. സെന്റ് തോമസ് കോളജില്‍ ഒരു അംഗം പോലുമില്ലായിരുന്നു എന്നതാണ് വസ്തുത. എന്നിട്ടും എന്തിനാണ്, അസംബന്ധം നിറഞ്ഞ കള്ള പ്രസ്താവനകളുമായി ഒരു ജന പ്രതിനിധി രംഗത്തു വരുന്നത്? യശസ് കൂട്ടാന്‍ ഇതും ഒരു മാര്‍ഗ്ഗമാണോ? നമ്മുടെ പൊതുമണ്ഡലത്തിന്റെ ദയനീയമായ ഈ മൂല്യച്ചുതി കാണുമ്പോള്‍ വേദന തോന്നുന്നു. ഇല്ലാത്ത എബിവിപിയെ  ഉയര്‍ത്തി കാണിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എ വ്യഗ്രതപ്പെടുന്നത് ദുരൂഹം തന്നെ.
എന്‍ രവീന്ദ്രനാഥ്
(മുന്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍) തൃശ്ശൂര്‍
സെന്റ് തോമസ് കോളജ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com