നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി മൊഴിമാറ്റി; പുതിയ മൊഴി ദിലീപിന് അനുകൂലം

കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് മൊഴി മാറ്റിയത്
നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി മൊഴിമാറ്റി; പുതിയ മൊഴി ദിലീപിന് അനുകൂലം

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പൊലീസിന് തിരിച്ചടിയായി മുഖ്യസാക്ഷി മൊഴിമാറ്റി. സാക്ഷിയുടെ പുതിയ മൊഴി ദിലീപിന് അനുകൂലമാണ്. ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് മൊഴി മാറ്റിയത്. കേസിലെ പ്രതിയായ പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് പുതിയ മൊഴി. കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയിലാണ് ഈ മലക്കംമറിച്ചില്‍. ദിലീപിന് ജാമ്യം നല്‍കുന്നതിന് മുമ്പാണ് സാക്ഷി മൊഴി നല്‍കിയിട്ടുള്ളത്. സാക്ഷി മൊഴിമാറ്റിയതിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. 

കോടതിയില്‍ കീഴടങ്ങുന്നതിന് മുമ്പ് പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയിരുന്നെന്നും, ദിലീപിനെയും കാവ്യ മാധവനെയും അന്വേഷിക്കുകയും ചെയ്തിരുന്നു എന്നാണ് ഇയാള്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. ഈ മൊഴിയാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ മാറ്റിയത്. മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴി അന്വേഷണസംഘത്തിന് ലഭിച്ചു. ദിലീപിനെയും പള്‍സര്‍ സുനിയെയും ബന്ധിപ്പിക്കുന്ന മുഖ്യ തെളിവായാണ് സാക്ഷിയുടെ മൊഴിയെ പൊലീസ് കണ്ടിരുന്നത്. 

കേസില്‍ അഞ്ചാമത്തെ ജാമ്യാപേക്ഷ വന്ന ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ചില കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. ദിലീപ് ജയിലില്‍ കിടക്കുമ്പോഴും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം തുടരുകയാണ്. കാവ്യമാധവന്റെ ഡ്രൈവറുടെ ഫോണില്‍ നിന്ന് കേസിലെ പ്രധാനപ്പെട്ട സാക്ഷിയെ 41 തവണ ഫോണ്‍ വിളിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇയാള്‍ മൊഴിമാറ്റാന്‍ സാധ്യതയുള്ളത് കണക്കിലെടുത്ത് രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് ഇയാള്‍ മുന്‍നിലപാടില്‍ നിന്ന് മാറിയത്. 

കീഴടങ്ങുന്നതിന് മുമ്പ് പള്‍സര്‍ സുനിയും വിജേഷും ലക്ഷ്യയില്‍ വന്നിരുന്നു. അവര്‍ ബൈക്കിലാണ് വന്നത്. അവിടെയെത്തി കാവ്യമാധവനെയും ദിലീപിനെയും അന്വേഷിച്ചു എന്നായിരുന്നു സാക്ഷി പൊലീസിന് മൊഴി നല്‍കിയിരുന്നത്. ഇരുവരും ആലുവയിലാണെന്ന് പറഞ്ഞപ്പോള്‍, ഇവര്‍ മടങ്ങിപ്പോയി എന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com