സിവില്‍ സര്‍വീസ് പരീക്ഷയിലെ കോപ്പിയടി : മലയാളി ഐപിഎസ് ഉദ്യോഗസ്ഥന് പിന്നാലെ ഭാര്യയും അറസ്റ്റില്‍

ഹൈദരാബാദിലെ ലാ എക്‌സലന്‍സ് ഐഎഎസ് അക്കാദമിയിലെ വിസിറ്റിംഗ് ഫാക്കല്‍റ്റി മെമ്പറാണ് ജോയ്‌സി
സിവില്‍ സര്‍വീസ് പരീക്ഷയിലെ കോപ്പിയടി : മലയാളി ഐപിഎസ് ഉദ്യോഗസ്ഥന് പിന്നാലെ ഭാര്യയും അറസ്റ്റില്‍

ചെന്നൈ : സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടിച്ചതിന് മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ പിടിയിലായതിന് പിന്നാലെ, കോപ്പിയടിക്കാന്‍ സഹായിച്ചതിന് അദ്ദേഹത്തിന്റെ ഭാര്യയും അറസ്റ്റിലായി. തമിഴ്‌നാട് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ സഫീര്‍ കരീമിനെ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് ഇന്റലിജന്‍സ് അധികൃതര്‍ പിടികൂടിയത്. ഇയാള്‍ക്കെതിരെ പരീക്ഷയില്‍ കൃത്രിമം കാണിച്ചതിന് കേസെടുത്തിരുന്നു. ഇയാളെ കോപ്പിയടിക്കാന്‍ സഹായിച്ച കുറ്റത്തിനാണ് ഭാര്യ ജോയ്‌സി ജോയിയെ അറസ്റ്റ് ചെയ്തത്.

രാവിലെ ഹൈദരാബാദില്‍ നിന്നുമാണ് ജോയ്‌സിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ ലാ എക്‌സലന്‍സ് ഐഎഎസ് അക്കാദമിയിലെ വിസിറ്റിംഗ് ഫാക്കല്‍റ്റി മെമ്പറാണ് ജോയ്‌സി. ജോയ്‌സിക്കൊപ്പം, ലാ എക്‌സലന്‍സി അക്കാദമി ഡയറക്ടറും സഫീറിന്റെ സുഹൃത്തുമായ പി റാം ബാബുവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞദിവസം ചെന്നൈ പ്രസിഡന്‍സി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതുന്നതിനിടെ, സഫീറിന്റെ ഷര്‍ട്ടില്‍ ഘടിപ്പിച്ച  മൊബൈല്‍-ബ്ലൂടൂത്ത് വഴി ജോയ്‌സി ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കുകയായിരുന്നു. തിരുനെല്‍വേലി നങ്കുനേരി സബ്ഡിവിഷനില്‍ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായി പ്രൊബേഷനില്‍ ജോയി ചെയ്യുകയായിരുന്നു സഫീര്‍. 2014 ഐപിഎസ് ബാച്ചുകാരനായ സഫീര്‍ എറണാകുളം ആലുവ സ്വദേശിയാണ്. ഐഎഎസ് നേടണമെന്ന ആഗ്രഹത്തില്‍ വീണ്ടും പരീക്ഷ എഴുതുകയായിരുന്നു ഇയാള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com