ദിലീപിന്റെ ജാമ്യഹര്‍ജി ഇന്നുണ്ടാകില്ല; നാദിര്‍ഷയുടെ കാര്യത്തില്‍ കോടതി നിലപാട് അറിഞ്ഞതിന് ശേഷം അടുത്ത നീക്കം

നാദിര്‍ഷയുടെ കാര്യത്തില്‍ പ്രോസിക്യൂഷന്‍ അവതരിപ്പിക്കുന്ന വാദമുഖങ്ങള്‍ കൂടി മനസ്സിലാക്കിയ ശേഷം ഹര്‍ജി നല്‍കിയാല്‍ മതി എന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ തീരുമാനം
ദിലീപിന്റെ ജാമ്യഹര്‍ജി ഇന്നുണ്ടാകില്ല; നാദിര്‍ഷയുടെ കാര്യത്തില്‍ കോടതി നിലപാട് അറിഞ്ഞതിന് ശേഷം അടുത്ത നീക്കം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി ഇന്ന് നല്‍കില്ല. ഈയാഴ്ച തന്നെ ജാമ്യ ഹര്‍ജി നല്‍കുമെന്നും ഇന്ന് നല്‍കില്ലെന്നും ദിലീപിന്റെ അഭിഭാകന്‍ വ്യക്തമാക്കി. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത് കണക്കിലെടുത്താണ് ദിലീപ് ഇന്ന് ഹര്‍ജി നല്‍കാതിരിക്കുന്നത് എന്ന് സൂചനകള്‍ ലഭിക്കുന്നു. നാദിര്‍ഷയുടെ കാര്യത്തില്‍ പ്രോസിക്യൂഷന്‍ അവതരിപ്പിക്കുന്ന വാദമുഖങ്ങള്‍ കൂടി മനസ്സിലാക്കിയ ശേഷം ഹര്‍ജി നല്‍കിയാല്‍ മതി എന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ തീരുമാനം.  

ഒക്ടോബര്‍ ആദ്യവാരം കുറ്റപത്രം സര്‍പ്പിക്കുന്നതിനാല്‍  ജാമ്യഹര്‍ജി നല്‍കാനുള്ള ദിലീപിന്റെ അവസാന അവസരമാണ് ഇത്തവണത്തേത്. ഈ ഹര്‍ജി കൂടി കോടതി തള്ളിയാല്‍ പിന്നെ വിചാരണ തടവുകാരനായി ജയിലില്‍ തുടരാന്‍ മാത്രമേ ദിലീപിന് സാധിക്കുകയുള്ളൂ. 

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും. അറസ്റ്റുചെയ്യുമെന്ന് ഭീഷണിയുള്ളതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് നാദിര്‍ഷ ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന ചിത്രത്തിന്റെ തൊടുപുഴയിലെ സെറ്റില്‍വെച്ച് നാദിര്‍ഷ പണം നല്‍കിയെന്ന സുനില്‍കുമാറിന്റെ മൊഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സുനില്‍കുമാറുമായി പണമിടപാട് നടത്തിയിരുന്നോ എന്നന്വേഷിക്കാനാണ് നാദിര്‍ഷയെ രണ്ടാമതും ചോദ്യംചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.എന്നാല്‍ നെഞ്ചുവേദന എന്നുപറഞ്ഞ് നാദിര്‍ഷ ആശുപത്രിയില്‍ അഡ്മിറ്റാകുകയായിരുന്നു. 

നാദിര്‍ഷ ആദ്യം നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മൊഴിയില്‍ പറയുന്ന തീയതി സുനില്‍കുമാര്‍ തൊടുപുഴയില്‍ ചെന്നിരുന്നെന്ന് ടവര്‍ ലൊക്കേഷന്‍വഴി പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com