ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന യുവതികളുടെ വാദം നുണ: കൊച്ചി സംഭവത്തിലെ ദൃസാക്ഷി

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ തെറ്റ് പൂര്‍ണമായും യുവതികളുടെ ഭാഗത്താണെന്ന് ദൃസാക്ഷി
ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന യുവതികളുടെ വാദം നുണ: കൊച്ചി സംഭവത്തിലെ ദൃസാക്ഷി

കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ തെറ്റ് പൂര്‍ണമായും യുവതികളുടെ ഭാഗത്താണെന്ന് ദൃസാക്ഷി. യുവതികള്‍ ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സംഭവം നടന്ന സമയത്ത് വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ ഷിനോജ് പറഞ്ഞു. 

ഓണ്‍ലൈന്‍ ടാക്‌സി െ്രെഡവറായ കുമ്പളം സ്വദേശി ഷഫീക്കിനെ വൈറ്റിലയ്ക്കു സമീപം മൂന്നു യുവതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തിന്റെ തുടക്കം മുതല്‍ കണ്ട ഏകസാക്ഷിയാണ് തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ഷിനോജ്. പൂള്‍ ടാക്്‌സി പ്രകാരം വിളിച്ച വാഹനത്തില്‍ നിന്ന് ഷിനോജിനെ ഇറക്കിവിടണം എന്നാവശ്യപ്പെട്ട് യുവതികള്‍ ഷഫീക്കിനോട് കയര്‍ത്തു. എന്നാല്‍ ഇതിന് ഷഫീക്ക് തയാറാകാത്തതിനെ യുവതികള്‍ അക്രമാസക്തരാകുകയായിരുന്നെന്ന് ഷിനോജ് വെളിപ്പെടുത്തുന്നു. 

കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നുമുളള ഷഫീക്കിന്റെ പരാതി പൂര്‍ണമായും സത്യമാണെന്നും  ഷിനോജ് പറഞ്ഞു. ഷഫീക്കിന്റെ മുണ്ടഴിച്ച് അടിവസ്ത്രം വരെ വലിച്ചു കീറി. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന യുവതികളുടെ വാദം നുണയാണ്, ഷിനജ് പറയുന്നു. 

അക്രമത്തിന്റെ തീവ്രതയനുസരിച്ചു ജാമ്യമില്ലാ വകുപ്പുപ്രകാരം യുവതികള്‍ക്കെതിരെ കേസെടുക്കുമെന്ന് തന്റെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നോട് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതെന്തു കൊണ്ടാണെന്ന് അറിയില്ലെന്നും ഷിനോജ് പറഞ്ഞു.

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ വൈറ്റില ജംക്ഷനിലായിരുന്നു സംഭവങ്ങളുടെ തുടക്കം. നടുറോഡിലെ അടിപിടി കണ്ട് നാട്ടുകാര്‍ കൂടിയതോടെ പൊലീസെത്തി യുവതികളെ വൈറ്റില ട്രാഫിക് ടവറിലേക്കും ഷെഫീക്കിനെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഷെഫീക്കിന്റെ മുഖത്തും തലയിലും ദേഹത്തും പരുക്കുണ്ട്. വനിതാ പൊലീസെത്തിയാണ് യുവതികളെ മരട് പൊലീസ് സ്‌റ്റേഷനിലേക്ക് നീക്കിയത്.പിന്നീട് മരട് പൊലീസ് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. 

തോപ്പുംപടി സ്വദേശി ഷിനോജ് എറണാകുളം ഷേണായീസില്‍ എത്തിയ ശേഷം തൃപ്പൂണിത്തുറയിലെ ഓഫിസിലേക്ക് പോകുന്നതിന് ഓണ്‍ലൈന്‍ ഷെയര്‍ ടാക്‌സി വിളിച്ചു യാത്രചെയ്തു. വൈറ്റിലയില്‍ ടാക്‌സി എത്തിയതോടെ ഇവിടെ ബുക്ക് ചെയ്ത് കാത്തിരുന്ന യുവതികളും കയറാനെത്തി. തങ്ങള്‍ വിളിച്ച ടാക്‌സിയില്‍ മറ്റൊരാള്‍ ഇരിക്കുന്നത് അനുവദിക്കില്ലെന്നും ഇറക്കിവിടണമെന്നും യുവതികള്‍ ആവശ്യപ്പെട്ടു. വാക്കുതര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com