കൊച്ചി: ഉദയംപേരൂരിലെ വിവാദയോഗാ കേന്ദ്രത്തില്‍ ശ്വേത സന്തോഷവതിയാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ശ്വേതയ്ക്ക് യോഗാ കേന്ദ്രം ഒരുക്കിയ യാത്രയപ്പ് ദൃശ്യങ്ങളിലാണ് പുറത്തുവന്നിരിക്കുന്നത്. എല്ലാവര്‍ക്കും നല്ല കുട്ടികളായി പുറത്തിറങ്ങാന്‍ കഴിയും. എല്ലാവര്‍ക്കും നല്ല ആശംസകള്‍ എന്നായിരുന്നു ശ്വേത യാത്രയപ്പ് വേളയില്‍ യോഗാ കേന്ദ്രത്തിലെ മറ്റ് പെണ്‍കുട്ടികളോട് പറഞ്ഞത്. പുറത്തിറങ്ങിയ ശേഷം പെണ്‍കുട്ടി യോഗാ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നുഉന്നയിച്ചത്.
തൃശൂര്‍ സ്വദേശി റിന്റോ ഐസക്കിനെ വിവാഹം കഴിച്ചതിന് മാതാപിതാക്കളും സഹോദരി ഭര്‍ത്താവും ഹിന്ദുമതമൗലിക വാദികളും ചേര്‍ന്ന് തന്നെ യോഗ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ തടഞ്ഞുവെക്കുകയും പീഡിപ്പിക്കുകയും ചെയതുവെന്നാണ് ശ്വേത കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
ഭാര്യയെ തടഞ്ഞുവെച്ചതായി ചൂണ്ടിക്കാട്ടി റിന്റോ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് യുവതി തന്റെ ദുരിതങ്ങള്‍ വിവരിച്ചത്. ജൂലൈ 31ന് യോഗാ സെന്ററിലെത്തിച്ചശേഷം 22 ദിവസം കഠിന പീഡനത്തിനിരയായതായും കൃസ്ത്യാനിയെ വിവാഹം കഴിച്ചാല്‍ ഉണ്ടാവുന്ന ദൂഷ്യഫലങ്ങള്‍ പറഞ്ഞ് ഹൈക്കോടതി അഭിഭാഷകനെന്ന് അവകാശപ്പെടുന്ന ശ്രീജേഷ്, കൗണ്‍സിലര്‍മാരായ മറ്റ് നാലുപേര്‍ ഉപദ്രവിച്ചതായും എതിര്‍ത്തപ്പോള്‍ നിരന്തരം ശാരീരികമായി ആക്രമിച്ചതായും പറയുന്നു. ക്രിസ്ത്യന്‍ - ഇസ്ലാം വിശ്വാസങ്ങളിലെ പൈശാചിക ആത്മാക്കളെ കുറിച്ച് ക്ലാസെടുത്താതായും പെണ്‍കുട്ടി പറഞ്ഞിരുന്നു. കൗണ്‍സിലിംഗ് കേന്ദ്രത്തില്‍ മറ്റ് 65 പെണ്‍കുട്ടികളുണ്ടെന്നും യുവതി വ്യക്തമാക്കിയിരുന്നു.
ഡോക്ടറായ തനിക്ക് ജോലി ചെയ്യുകയും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയും വേണം. മൊബൈല്‍ യോഗാ കേന്ദ്രത്തില്‍ പിടിച്ചുവെച്ചിരിക്കുകയാണ്. അവിടുത്തെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും പീഡനങ്ങളും സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
ഇവിടെ യോഗാ പഠിപ്പിക്കാനെത്തുന്നവര്‍ക്ക് യോഗയെ കുറിച്ച് ധാരണയില്ലാത്തവരാണ്. ഇവിടെയുള്ള മറ്റ് 65 പേര്‍ ഇതര മതസ്ഥരെ വിവാഹം കഴിക്കുകയോ ഹിന്ദുമതത്തില്‍ നിന്ന് മറ്റ് മതത്തിലേക്ക് മാറുകയോ ചെയ്തതിന്റെ പേരില്‍ വീട്ടുകാര്‍ വഴി ഇവിടെയെത്തിയവരാണ്. ഇത്തരം രക്ഷിതാക്കള്‍ക്ക് കുട്ടികളെ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിക്കുമെന്ന് ഗുരുജി മനോജ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പലരും കോളേജ് വിദ്യാഭ്യാസം പോലും ഒഴിവാക്കിയാണ് ഇവിടെ താമസിച്ചെതെന്നും ശ്വേത പറയുന്നു
ആശ്രമമാണെന്നാണ് അവരെ ധരിപ്പിച്ചിരിക്കുന്നത്. ഒരുവര്‍ഷമായി പീഡനങ്ങള്‍ സഹിച്ച് കഴിയുന്നവര്‍ ഒരുപാടുണ്ട്. ആര്‍ക്കും പര്‌സപരം സംസാരിക്കാന്‍ അവകാശമില്ല. ഉറങ്ങാന്‍ കിടക്കുമ്പോള്‍ പുതപ്പിനിടയിലൂടെയാണ് ചിലര്‍ തങ്ങളുടെ വേദനകള്‍ പങ്കിട്ടത്. ഫോണ്‍ ആദ്യം തന്നെ വാങ്ങിവെക്കും. ആത്യാവശ്യമെങ്കില്‍ വല്ലപ്പോഴും അവര്‍ നല്‍കുന്ന ഫോണില്‍ നിന്ന് വീട്ടുകാരോട് സംസാരിക്കാം സംഭാഷണം റെക്കോഡ് ചെയ്യും. ഹിന്ദുമതത്തിലേക്ക് മടങ്ങാമെന്ന് സമ്മതിക്കുന്നവര്‍ക്ക് മാത്രം ഇവിടെനിന്ന് രക്ഷാപ്പെടാന്‍ കഴിയുമെന്നുമായിരുന്നു ശ്വേത യോഗാ കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങിയ ശേഷം പറഞ്ഞത്.
അതേസമയം ശ്വേതയുടെ വാദങ്ങളെ തള്ളി പെണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തിയിരുന്നു. സമാജത്തില്‍ മകളോടൊപ്പം 22 ദിവസം താമസിച്ചിരുന്നതായും അവിടെ യാതൊരു പീഡനങ്ങളും നടന്നിട്ടില്ലെന്നുമായിരുന്നു അമ്മയുടെ വെളിപ്പെടുത്തല്‍. മകളുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢശക്തികള്‍ പ്രര്‍ത്തിക്കുന്നുണ്ടെന്നും മകളോടൊപ്പം 22 ദിവസം താനും ആര്‍ഷ വിദ്യാ സമാജത്തില്‍ താമസിച്ചിരുന്നതായും യോഗയും ധ്യാനവുമാണവിടെ നടക്കുന്നത്. ശ്വേത ആരോപിക്കുന്നത് പോലെ പീഡനങ്ങളൊന്നും അവിടെ നടന്നിട്ടില്ലെന്നുമായിരുന്നു മാതാവിന്റെ വെളിപ്പെടുത്തല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ