തന്ത്രിയുടെ എതിര്‍പ്പു ദേവസ്വം ബോര്‍ഡ് തള്ളി; ചെട്ടിക്കുളങ്ങരയില്‍ അബ്രാഹ്മണന്‍ പൂജാരിയാവും

സുധീറിനെ നിയമിച്ച നടപടിക്കെതിരെ തന്ത്രിയും ചില ഹിന്ദു സംഘടനകളും രംഗത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ദേവസ്വം കമ്മിഷണര്‍ നിയമനം മരവിപ്പിക്കുകയായിരുന്നു
തന്ത്രിയുടെ എതിര്‍പ്പു ദേവസ്വം ബോര്‍ഡ് തള്ളി; ചെട്ടിക്കുളങ്ങരയില്‍ അബ്രാഹ്മണന്‍ പൂജാരിയാവും

തിരുവനന്തപുരം: ചില ഹിന്ദു സംഘടനകളുടെയും തന്ത്രിയുടെയും എതിര്‍പ്പു തള്ളി ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണനെ കീഴ്ശാന്തിയായി നിയമിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. എസ് സുധീര്‍ കുമാറാണ് ക്ഷേത്രത്തില്‍ കീഴശാന്തിയാവുന്നത്. നേരത്തെ സുധീറിനെ നിയമിച്ച നടപടിക്കെതിരെ തന്ത്രിയും ചില ഹിന്ദു സംഘടനകളും രംഗത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ദേവസ്വം കമ്മിഷണര്‍ നിയമനം മരവിപ്പിക്കുകയായിരുന്നു.

അബ്രാഹ്മണന്‍ ശാന്തിയായാല്‍ ദേവി കോപിക്കും എന്നായിരുന്നു തന്ത്രി തടസവാദം ഉന്നയിച്ചത്. ഹിന്ദു സംഘടനകള്‍ ഇത് ഉയര്‍ത്തിക്കാട്ടി എതിര്‍പ്പുമായി വരികയായിരുന്നു. നിയമനം റദ്ദാക്കിയ ദേവസ്വം കമ്മിഷണറുടെ നടപടി നിയമവിരുദ്ധമാണെന്ന് നിയമ സെക്രട്ടറി സര്‍്ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനിടെ സുധീറിനെ മറ്റു ക്ഷേത്രത്തിലേക്കു സ്ഥലം മാറ്റാനും ശ്രമം നടന്നു. എന്നാല്‍ തനിക്കു ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ തന്നെ നിയമനം വേണമെന്ന് സുധീര്‍ നിലപാടെടുത്ത പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം നിയമനത്തിനു തീരുമാനമെടുത്തത്. 


അബ്രാഹ്മണമനെ നിയമിച്ചാല്‍ ദേവി കോപം നേരിടേണ്ടി വരുമെന്ന ക്ഷേത്രം തന്ത്രിയുടെ ഭീഷണിയും, ക്ഷേത്രം കലാപഭൂമിയാകുമെന്ന ഹിന്ദു മത കണ്‍വെന്‍ഷന്‍കാരുടെ സമ്മര്‍ദ്ദ തന്ത്രവും മൂലമാണ് ഈഴവ സമുദായത്തില്‍ ഉള്‍പ്പെട്ട എസ്.സുധികുമാറിന്റെ നിയമനം ദേവസ്വം കമ്മിഷണര്‍ക്ക് തടഞ്ഞുവയ്‌ക്കേണ്ടി വന്നത്. 

ക്ഷേത്രത്തിന്റെ ഭരണം കയ്യാളുന്ന ഹിന്ദു മത കണ്‍വെന്‍ഷനിലെ 13 അംഗങ്ങളില്‍ 11 പേരും സവര്‍ണരാണ്. ഇവരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് ദേവസ്വം കമ്മിഷണറും കൂട്ടുനിന്നതെന്നാണ് നിയമനം നിഷേധിക്കപ്പെട്ട എസ്.സുധികുമാര്‍ ആരോപിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇവര്‍ ഈഴവര്‍ക്ക് അയിത്തം കല്‍പ്പിക്കുകയാണ്. എന്നാല്‍ തുളു ബ്രാഹ്മണനായിരുന്ന ദേവരാജന്‍ പോറ്റി പൂജ ചെയ്തിരുന്ന ക്ഷേത്രത്തില്‍ മലയാളി ബ്രാഹ്മണരെ പൂജ നടത്താവു എന്ന് പറഞ്ഞാല്‍ അത് ക്ഷേത്രത്തെ കുറിച്ച് അറിയാവുന്ന ആരും വിശ്വസിക്കില്ലെന്നും സുധികുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

പൂജാരിയുടെ നിയമനവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ അശാന്തിയുണ്ടാകരുതെന്ന് കരുതിയാണ് താന്‍ നിയമനം തടഞ്ഞതെന്നാണ് കമ്മിഷണറുടെ വാദം. അബ്രാഹ്മണനെ ശാന്തിക്കാരനായി നിയമിക്കുന്നതിനെതിരെ ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണനും, ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷനും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചനകള്‍. 

ജൂലായ് ഒന്നിനായിരുന്നു സുധികുമാര്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ ചുമതല ഏറ്റെടുക്കേണ്ടിയിരുന്നത്. എന്നാല്‍ അതിന് മുന്‍പ് ഹിന്ദു മത കണ്‍വെന്‍ഷന്‍ അബ്രാഹ്മണന്‍ ശാന്തിക്കാരനാകുന്നതിന് എതിരെ പ്രമേയം പാസാക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com