മൂന്നാര്‍: മൂന്നാറിലെ ലവ് ഡെയ്ല്‍ ഹോം സ്‌റ്റേ സര്‍ക്കാര്‍ ഏറ്റെടുത്തു. കണ്ണൻദേവൻ ഹിൽസിലെ 22 സെന്റ് ഭൂമി ഒഴിഞ്ഞുകൊടുക്കാൻ ഹൈക്കോടതി ലവ് ഡെയ്ലിന് നിർദേശം നൽകിയിരുന്നു. ഇതിന് ആറു മാസത്തെ സമയപരിധിയും അനുവദിച്ചിരുന്നു. 2018 മാർച്ച് 31ന് കോടതി നൽകിയ സമയപരിധി അവസാനിച്ചു. ഇതേത്തുടർന്നാണ് നടപടികൽ പൂർത്തിയാക്കി റിസോർട്ട് സർക്കാർ ഏറ്റെടുത്തത്.
പാട്ടക്കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് 2006ല്‍ റിസോർട്ട് ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നു. മുന്‍പ് രണ്ടുതവണ ഈ റിസോര്‍ട്ട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ പ്രാദേശികമായ എതിര്‍പ്പും, നിയമനടപടികളും മൂലമാണ് ഏറ്റെടുക്കൽ വൈകിയത്. ഏറ്റവും ഒടുവില്‍ ഹൈക്കോടതിയില്‍നിന്ന് സര്‍ക്കാർ അനുകൂല വിധി നേടുകയായിരുന്നു.
ഡിസ്റ്റിലറിക്കായി സംസ്ഥാന സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ ഈ ഭൂമി പാട്ട വ്യവസ്ഥ ലംഘിച്ചുകൊണ്ട് വില്‍പന നടത്തുകയായിരുന്നു. 2006ലാണ് റിസോർട്ട് പാട്ടവ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തിയത്. തുടർന്ന് റിസോർട്ട് ഒഴിയാൻ റവന്യു വകുപ്പ് ഉടമക്ക് നോട്ടീസ് നൽകി. ഇതിനെതിരെ റിസോർട്ടുടമ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ദേവികുളം സബ് കളക്ടറായിരുന്ന ശ്രീരാം വെങ്കിട്ടരാമനാണ് ഹോം സ്‌റ്റേ ഒഴിപ്പിക്കുന്നതിന് ആദ്യം നടപടികള്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ ഏറ്റെടുത്ത റിസോർട്ടിലേക്ക് മൂന്നാര്‍ വില്ലേജ് ഓഫീസ് പ്രവർത്തനം മാറ്റാനാണ് സർക്കാരിന്റെ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ