റേഡിയോ ജോക്കി വധം: ക്വട്ടേഷന്‍ നയിച്ചത് കായംകുളം അപ്പുണ്ണി, ഖത്തറിലെ യുവതിയുടെ ഭര്‍ത്താവിനെ പ്രതിചേര്‍ക്കും

റേഡിയോ ജോക്കി വധം: ക്വട്ടേഷന്‍ നയിച്ചത് കായംകുളം അപ്പുണ്ണി, ഖത്തറിലെ യുവതിയുടെ ഭര്‍ത്താവിനെ പ്രതിചേര്‍ക്കും
റേഡിയോ ജോക്കി വധം: ക്വട്ടേഷന്‍ നയിച്ചത് കായംകുളം അപ്പുണ്ണി, ഖത്തറിലെ യുവതിയുടെ ഭര്‍ത്താവിനെ പ്രതിചേര്‍ക്കും

തിരുവനന്തപുരം:  റേഡിയോ ജോക്കിയായിരുന്ന രാജേഷിന്റെ കൊലപാതകത്തില്‍ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. രാജേഷിനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തെ നയിച്ചത് ആലപ്പുഴ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട 'കായംകുളം അപ്പുണ്ണി' എന്ന അപ്പുണ്ണിയാണെന്നു പൊലീസിനു വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തെന്നു കരുതുന്ന ഇയാള്‍ ഒളിവിലാണ്. ഇയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോവുന്നത്.

അതിനിടെ കൊലപാതകത്തിനു ക്വ്‌ട്ടേഷന്‍ നല്‍കിയെന്നു കരുതുന്ന, പ്രവാസിയായ യുവതിയുടെ ഭര്‍ത്താവിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നര്‍ത്തകി കൂടിയായ ആലപ്പുഴ സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരെ മൊഴി നല്‍കിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഇവരുമായുള്ള രാജേഷിന്റെ ബന്ധമാണോ ക്വട്ടേഷനിലേക്കു നയിച്ചത് എന്നത് പൊലീസ് അന്വേഷിച്ചുവരികയാണ്.

ആലപ്പുഴ ജില്ലാ പൊലീസിന്റെ 'എ' ലിസ്റ്റ് കാറ്റഗറിയിയിലുള്ള ഗുണ്ടയാണ് അപ്പുണ്ണി. ആലപ്പുഴ കുറത്തികാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതകമടക്കം മൂന്നു ക്രിമിനല്‍ കേസുകളിലെ പ്രതി. 

രാജേഷിനെ കൊലപ്പെടുത്തിയ അക്രമിസംഘം ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമയായ കായംകുളം സ്വദേശിയെ ചോദ്യംചെയ്തശേഷം വിട്ടയച്ചു. വാടകയ്ക്കു നല്‍കിയിരുന്ന കാര്‍ പലരിലൂടെ കൈമറിഞ്ഞാണ് കൊലയാളി സംഘത്തിന്റെ പക്കലെത്തിയതെന്നു പൊലീസിനു തെളിവു ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മറ്റന്നാള്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകാന്‍ രാജേഷിന്റെ സുഹൃത്തും നര്‍ത്തകിയുമായ ആലപ്പുഴ സ്വദേശിനിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com