ബൽറാമിനെ തള്ളി ചെന്നിത്തല; മെഡിക്കൽ പ്രവേശനബിൽ പാസായി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2018 02:52 PM |
Last Updated: 04th April 2018 02:52 PM | A+A A- |

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥിപ്രവേശനം സാധുവാക്കുന്ന നിയമം നിയമസഭ പാസാക്കി. സുപ്രീംകോടതി വിമര്‍ശനം അവഗണിച്ച് അവതരിപ്പിച്ച ബില്‍ ഐകകണ്ഠ്യേനയാണ് പാസാക്കിയത്. ബില്‍ സ്വകാര്യമേഖലയെ സഹായിക്കാനാണെന്ന് കോണ്‍ഗ്രസ് അംഗം വി.ടി.ബല്‍റാം ആരോപിച്ചെങ്കിലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഈ നിലപാടിനെ തള്ളി രംഗത്തെത്തി.
സർക്കാർ ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി വിമര്‍ശനം അവഗണിച്ചാണ് സര്‍ക്കാര്‍ ബിൽ പാസാക്കിയത്. നേരത്തെ പ്രവേശനത്തിന് സുപ്രീംകോടതി ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജിയും കോടതി തള്ളിയിരുന്നു.
സർക്കാരിന്റെ ശ്രമം സ്വാശ്രയ മാനേജ്മെൻറുകളെ സഹായിക്കാനാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബൽറാം ആരോപിച്ചു. ബില്ല് നിയമ വിരുദ്ധവും ദുരുപദേശപരവുമാണ്. ഇത് അഴിമതിക്ക് വഴിയൊരുമെന്നും ബല്‍റാം പറഞ്ഞു. എന്നാല്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ബില്ലില്‍ ഭേദഗതി വരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ മറുപടി നല്‍കി. ബില്ലിന്റെ സാധുത സുപ്രീംകോടതിയുടെ പരിഗണനയിൽ മാത്രമാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. വിടി ബൽറാമിന്റെ ക്രമപ്രശ്നം നിലനിൽക്കില്ലെന്നും സ്പീക്കർ റൂളിങ് നല്‍കി.