രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തിട്ടില്ല; അലിഭായി ഇപ്പോഴും ഖത്തറിലുണ്ടെന്ന് നൃത്താധ്യാപികയുടെ ഭര്‍ത്താവ്

റേഡിയോ ജോക്കി രാജേഷിനെ കൊല്ലാന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്ന് ഖത്തറിലെ നൃത്താധ്യാപികയുടെ ഭര്‍ത്താവ് അബ്ദുള്‍ സത്താര്‍.
രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തിട്ടില്ല; അലിഭായി ഇപ്പോഴും ഖത്തറിലുണ്ടെന്ന് നൃത്താധ്യാപികയുടെ ഭര്‍ത്താവ്

കൊച്ചി: റേഡിയോ ജോക്കി രാജേഷിനെ കൊല്ലാന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്ന് ഖത്തറിലെ നൃത്താധ്യാപികയുടെ ഭര്‍ത്താവ് അബ്ദുള്‍ സത്താര്‍.  കേരള പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. സാലിഹ് എന്ന അലിഭായി ഇപ്പോഴും ഖത്തറിലുണ്ടും അബ്ദുള്‍ സത്താര്‍ പറഞ്ഞു. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി സനുവിനെയാണ് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. രാജേഷ് വധത്തിലെ ആദ്യ അറസ്റ്റാണിത്.

സനുവിന്റെ വീട്ടിലാണ് ക്വട്ടേഷന്‍ സംഘം താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ക്വട്ടേഷന്‍ സംഘത്തിലെ അപ്പുണ്ണിയുടെ സുഹൃത്താണ് സനു. കൊലപാതകത്തിനു മുമ്പും ശേഷവും പ്രതികള്‍ സനുവിന്റെ വീട്ടില്‍ താമസിച്ചു.ഗൂഡാലോചനയിലും പ്രതികളെ സഹായിച്ചതിനുമാണ് സനുവിനെ അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തെ കുറിച്ച് സനുവിന് വ്യക്തമായി അറിവുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്.

കൊല നടപ്പാക്കിയ കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട മൂന്നു പേരെ കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതക സംഘത്തില്‍ നാലു പേരുണ്ടെന്നാണ് ദൃക്‌സാക്ഷി മൊഴി.

കൊലപാതകത്തിലേക്ക് നയിച്ചതിന് പിന്നില്‍ ഭര്‍ത്താവിന്റെ പണം ബിസിനസിനായി കാമുകന് നല്‍കിയതെന്നാണ് പൊലീസിന്റെ നിഗമനം. തന്റെ പണം ഉപയോഗിച്ച് രാജേഷിന് സ്റ്റുഡിയോ തുടങ്ങാനും ചെന്നൈയില്‍ ബിസിനസ് ആരംഭിക്കാനും നൃത്താധ്യാപിക സാമ്പത്തിക സഹായം നല്‍കിയതാണ് ഭര്‍ത്താവ് സത്താറിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

സത്താറിന്റെ നിരന്തര ഭീഷണിയെ തുടര്‍ന്നാണ് രാജേഷ് ഖത്തറില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്. സത്താറിന്റെ കുടുംബ ജീവിതം തകര്‍ത്ത രാജേഷിനോട്, ക്വട്ടേഷന് നേതൃത്വം നല്‍കിയ അലിഭായ് എന്ന സാലിഹിനും മറ്റ് സുഹൃത്തുക്കള്‍ക്കും ദേഷ്യമുണ്ടായിരുന്നു. സുഹൃത്ത് വഴി നൃത്താധ്യാപിക രാജേഷിന് ചെന്നൈയില്‍ ജോലി ശരിപ്പെടുത്തി എന്ന് മനസ്സിലാക്കിയതോടെയാണ് ക്വട്ടേഷന്‍ ഉറപ്പിച്ചതെന്നും അന്വേഷണസംഘം സൂചിപ്പിച്ചു.

നൃത്താധ്യാപികയുടെ ഭര്‍ത്താവായ സത്താറും, ക്വട്ടേഷന് നേതൃത്വം നല്‍കിയ അലിഭായി എന്ന സാലിഹും ഓച്ചിറയിലെ നിര്‍ധന കുടുംബത്തിലെ അംഗങ്ങളാണ്. നാട്ടില്‍ ്രൈഡവറായിരുന്ന സത്താര്‍ പതിനഞ്ച് വര്‍ഷം മുമ്പാണ് ഗള്‍ഫിലെത്തിയത്. സ്‌കൂളില്‍ ഡ്രൈവറായി ജോലി നോക്കുന്നതിനിടെയാണ് അവിടെ നൃത്താധ്യാപകയായിരുന്ന ആലപ്പുഴ തുമ്പോളി സ്വദേശിനിയായ യുവതിയുമായി അടുപ്പത്തിലാകുന്നത്.

ക്രിസ്ത്യന്‍ സമുദായക്കാരിയായ യുവതിയെ മുസ്ലീം മതത്തിലേക്ക് മാറ്റിയായിരുന്നു വിവാഹം. ഗള്‍ഫില്‍ ഡാന്‍സ് സ്‌കൂളുകള്‍ നടത്തിയും നൃത്തപരിപാടികല്‍ അവതരിപ്പിച്ചും ഇവര്‍ പണം സമ്പാദിച്ചു. വരുമാനമായതോടെ ആഡംഭര ജീവിതത്തിലേക്ക് മാറിയ ഇവര്‍, നാട്ടില്‍ പലയിടത്തും വീടുകളും വസ്തുക്കെളും വാങ്ങിക്കൂട്ടി.

ഗള്‍ഫില്‍ ജിംനേഷ്യം ഉള്‍പ്പെടെ ബിസിനസുമായി സത്താറും സാമ്പത്തികമായി പച്ചപിടിച്ചു. രണ്ട് പെണ്‍മക്കളോടൊപ്പം സന്തോഷകരമായി കഴിയുന്നതിനിടെയാണ്, രാജേഷുമായി നൃത്താധ്യാപിക പരിചയത്തിലാകുന്നത്. എന്നാല്‍ സൗഹൃദം അതിരുവിട്ടതോടെ അത് കുടുംബ തകര്‍ച്ചയിലേക്ക് വഴിവെച്ചു. സത്താര്‍ വിലക്കിയെങ്കിലും സൗഹൃദം അവസാനിപ്പിക്കാന്‍ ഇവര്‍ തയ്യാറായില്ല. ഇതേചൊല്ലി നിരന്തരം വഴക്കായതോടെ, സത്താറും യുവതിയും വേര്‍പിരിഞ്ഞു.

യുവതിയുടെ സഹായത്തോടെ ചെന്നൈയില്‍ ജോലി തരപ്പെടുത്തിയ രാജേഷിനെ, അയാള്‍ ചെന്നൈയിലേക്ക് പോകുന്നതിന് തലേന്ന് കൊലപ്പെടുത്താന്‍ സത്താര്‍ തീരുമാനിക്കുകയായിരുന്നു. അതിനായി സത്താറിന്റെ ജിംനേഷ്യത്തിലെ ജീവനക്കാരനും സുഹൃത്തുമായ അലിഭായി എന്ന സാലിഹിനെ ക്വട്ടേഷന്‍ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് സൂചന. കൊലയ്ക്ക് തലേന്ന് കായംകുളത്ത് സുഹൃത്തിന്റെ വീട്ടിലിരുന്നാണ് സംഘം പദ്ധതി ആസൂത്രണം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com