കൊച്ചി : ദളിതര്‍ ഹര്‍ത്താല്‍ നടത്താന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഹര്‍ത്താലിനെ പൊളിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ മോദിക്കും പിണറായിക്കും ഒരേ നിലപാടാണ്. ദളിത് നേതാക്കളായ എം ഗീതാനന്ദന് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത നടപടി തരംതാണതാണെന്നും ആന്റണി പറഞ്ഞു.
ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരേയും സംസ്ഥാന സർക്കാരിനെതിരേയും ജനരോക്ഷം ആളിക്കത്തുകയാണ്. ജനങ്ങൾ ഏറ്റെടുത്ത ഹർത്താലിന് പിന്തുണ നൽകുന്നു. ഹർത്താലിനെ തകർക്കാനാണ് സർക്കാർ നോക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പട്ടികജാതി/ വർഗ പീഡന നിയമം ഉണ്ടായിരുന്നിട്ടും ഇവർക്ക് നീതി ലഭിക്കുന്നില്ല. നിയമം ഇല്ലാതായാൽ ഇതിന്റെ ആഘാതം വലുതായിരിക്കുമെന്നും
രമേശ് ചെന്നിത്തല പറഞ്ഞു. ദളിത് സംഘടനകളുടെ ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും അറിയിച്ചു. ദളിത് സംഘടനകൾ ഉയർത്തുന്ന ആവശ്യത്തോട് ബിജെപിക്കും ഐക്യദാർഢ്യമെന്ന് കുമ്മനം പറഞ്ഞു.
ഭാരതബന്ദുമായി ബന്ധപ്പെട്ടുണ്ടായ പൊലീസ് വെടിവെപ്പിലും അക്രമങ്ങളിലും പ്രതിഷേധിച്ചാണ് ദലിത് സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താൽ സംസ്ഥാനത്ത് ഭാഗികമാണ്. മിക്ക സ്ഥലങ്ങളിലും ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി വാഹനങ്ങൾ അടക്കം തടഞ്ഞു. തുടർന്ന് പലയിടത്തും വാഹന ഗതാഗതം തടസ്സപ്പെട്ടു. സമരാനുകൂലികളായ നൂറിലേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ