ഭക്ഷണംകഴിക്കാന്‍ പോലും പണമില്ല ;  മറുനാടന്‍ തൊഴിലാളി കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ഒഡിഷയിലെ നവരംഗപൂര്‍ ദേവരഗുഡ സ്വദേശി മഹിറാം കലാന്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഭക്ഷണംകഴിക്കാന്‍ പോലും പണമില്ല ;  മറുനാടന്‍ തൊഴിലാളി കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കൊണ്ടോട്ടി: ഭക്ഷണംകഴിക്കാന്‍ പോലും കയ്യിൽ പണമില്ലാതെ വലഞ്ഞ മറുനാടന്‍ തൊഴിലാളി കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഒഡിഷയിലെ നവരംഗപൂര്‍ ദേവരഗുഡ സ്വദേശി മഹിറാം കലാന്‍ (30) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പട്ടിണിയിലാണെന്ന കാര്യം നാട്ടുകാരായ രണ്ടുപേരോട് ഇയാൾ പറഞ്ഞിരുന്നു. എന്നാൽ ഇവർ സഹായിച്ചില്ലെന്ന് മാത്രമല്ല പരിഹസിച്ചെന്നും ഇയാൾ പറയുന്നു. തുടർന്ന് ​ഗത്യന്തരമില്ലാതെ  ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് മഹാറാം പോലീസിനോട് വെളിപ്പെടുത്തിയത്. 

തുറയ്ക്കലില്‍നിന്ന് കൊളത്തൂരിലേക്കുള്ള റോഡില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. കഴുത്തിന് മുറിവേറ്റ യുവാവ് റോഡില്‍ വീണുകിടക്കുന്നതും രണ്ടുപേര്‍ ഓടി രക്ഷപ്പെടുന്നതും കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൊണ്ടോട്ടിയിലെ സ്വകാര്യ ആസ്​പത്രിയിലെത്തിച്ച മഹിറാം കലാന് ബോധം തെളിഞ്ഞതോടെയാണ് ആത്മഹത്യാശ്രമം വെളിപ്പെട്ടത്. 

മൂന്നുദിവസമായി ഭക്ഷണം പോലും കഴിച്ചിട്ടെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഒരുവഴിയും കാണാതായപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുകയായിരുന്നെന്നും യുവാവ് പൊലീസിനോട് വെളിപ്പെടുത്തി. മൂന്ന് മാസം മുമ്പാണ് മഹിറാം കേരളത്തില്‍ പണിക്കെത്തിയത്. നിര്‍മാണത്തൊഴിലാളിയായ യുവാവ് തിരൂരങ്ങാടി കൊടിഞ്ഞി ഭാഗങ്ങളിലാണ് പണി ചെയ്തിരുന്നത്.

പട്ടിണിയിലാണെന്ന കാര്യം നാട്ടുകാരായ രണ്ടുപേരെ അറിയിച്ചെങ്കിലും അവർ സഹായിച്ചില്ലെന്നും യുവാവ് പറഞ്ഞു. സംഭവം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ പോലീസ് ആര്‍ക്കുമെതിരേ കേസെടുത്തിട്ടില്ല. കഴുത്തിലെ രക്തക്കുഴല്‍ മുറിഞ്ഞ യുവാവ് അപകടനില തരണംചെയ്തതായി ആസ്​പത്രി അധികൃതർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com