പൊലീസിന്റെ സാക്ഷിമൊഴി വ്യാജം ; ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

വാസുദേവനെ മര്‍ദിക്കുന്നത് താന്‍ കണ്ടിട്ടില്ല. ശ്രീജിത്തും സംഘവുമാണ് മര്‍ദിച്ചതെന്ന് താന്‍ പറഞ്ഞിട്ടില്ല
പൊലീസിന്റെ സാക്ഷിമൊഴി വ്യാജം ; ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

കൊച്ചി : വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ നിര്‍ണായ വെളിപ്പെടുത്തല്‍. പൊലീസിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. ഗൃഹനാഥന്‍ വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന്റെ സാക്ഷിമൊഴി വ്യാജമാണെന്നാണ്, പൊലീസ് പട്ടികയിലുള്ള സാക്ഷി പരമേശ്വരന്‍ വെളിപ്പെടുത്തിയത്. 

വാസുദേവനെ മര്‍ദിക്കുന്നത് താന്‍ കണ്ടിട്ടില്ല. ശ്രീജിത്തും സംഘവുമാണ് മര്‍ദിച്ചതെന്ന് താന്‍ പറഞ്ഞിട്ടില്ല. താന്‍ പൊലീസിന് മൊഴി നല്‍കിയിട്ടില്ല. തന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെന്നും പരമേശ്വരന്‍  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് പരമേശ്വരന്‍. 

അതേസമയം ശ്രീജിത്ത് വാസുദേവനെ മര്‍ദിച്ചിട്ടില്ലെന്ന് മരിച്ച വാസുദേവന്റെ സഹോദരനായ ദിവാകരനും വെളിപ്പെടുത്തിയിരുന്നു. വാസുദേവനെ ആക്രമിച്ച യഥാര്‍ത്ഥ പ്രതികളെ പൊലീസ് പിടികൂടിയിട്ടില്ലെന്നും ദിവാകരന്‍ പറഞ്ഞു. അക്രമി സംഘത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന് വാസുദേവന്റെ മകന്‍ വിനീഷും ഇന്നലെ പറഞ്ഞിരുന്നു. 

അതിനിടെ കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് തുടങ്ങും. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം കേസ് രേഖകള്‍ കൈപ്പറ്റും. മരിച്ച ശ്രീജിത് അടക്കമുളള പ്രതികളെ കസ്റ്റഡിയിലെടുത്ത വരാപ്പുഴ എസ്.ഐ അടക്കമുളളവര്‍ക്ക്  നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്. കസ്റ്റഡി മരണത്തിനെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് ബി.ജെ.പി പ്രതിഷേധ ദിനം ആചരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com