ഈശ്വരന്‍ ദേവാലയങ്ങള്‍ക്കകത്തില്ലെന്നതിനുള്ള തെളിവാണ് കശ്മീരില്‍ അമ്പലത്തിനകത്തുവച്ച് എട്ടു വയസുകാരി പൈശാചികമായി ആക്രമിക്കപ്പെട്ടതെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല ചെയ്യപ്പെട്ട എട്ടു വയസുകാരിയുടെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ടാണ് സ്വാമി സന്ദീപാനന്ദ ഗിരിയുടെ പ്രതികരണം. ഈശ്വരന്‍ ദേവാലയങ്ങള്‍ക്കകത്തില്ലെന്ന് ഇതില്‍ക്കൂടുതല്‍ തെളിവുകള്‍ വേണ്ടോയെന്ന് അദ്ദേഹം സമൂഹ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ചോദിക്കുന്നു.
എട്ടു വയസുകാരിയായ ആസിഫ പൈശാചികമായി ആക്രമണത്തിന് ഇരയായതില്‍ രാജ്യമെങ്ങും പ്രതിഷേധം ശക്തമാവുകയാണ്. രാഷ്ട്രീയ, സാമൂഹ്യ, സാസ്‌കാരിക രംഗങ്ങളില്‍നിന്ന് നിരവധി പേര്‍ സംഭവത്തില്‍ ദുഃഖവും രോഷവും പ്രകടിപ്പിച്ചു രംഗത്തുവന്നു. ക്രൂര പീഡനത്തില്‍ കൊല്ലപ്പെട്ട എട്ടു വയസുകാരിയോട് എല്ലാ ഇന്ത്യക്കാരും മാപ്പുചോദിക്കണമെന്ന് ഫേയ്‌സ്ബുക് പോസ്റ്റിലൂടെ നടി മഞ്ജു വാര്യര്‍ പറഞ്ഞു. ഇത്തരത്തില്‍ ഓരോ അതിക്രമവും നടക്കുമ്പോള്‍ മാത്രം രോഷം കൊള്ളുകയും പ്രതികരിക്കുകയും ചെയ്തിട്ടു കാര്യമില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമ വ്യവസ്ഥ ശക്തിപ്പെടുത്തണമെന്നും മഞ്ജു പറഞ്ഞു.
ലോകത്തിനു മുന്നില്‍ നാം അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യം ഇതാണോയെന്ന് ട്വിറ്ററില്‍ എഴുതിയ കുറിപ്പില്‍ ടെന്നിസ് താരം സാനിയ മിര്‍സ ചോദിച്ചു. സംഭവത്തില്‍ പ്രതികള്‍ക്കു വേണ്ടി ഹിന്ദു ഗ്രൂപ്പുകള്‍ രംഗത്തുവന്നതിനെക്കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് സാനിയയുടെ പ്രതികരണം.
ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ നാം ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യം ഇതാണോയെന്ന് സാനിയ ട്വീറ്റില്‍ ചോദിച്ചു. ജാതിയും മതവും രാഷ്ട്രീയവും നിറവും ലിംഗവുമെല്ലാം മറന്ന ആ എട്ടുവയസുകാരിക്കു വേണ്ടി നില്‍ക്കാനായില്ലെങ്കില്‍ ഈ ലോകത്ത് ഒന്നിനു വേണ്ടിയും നമുക്ക് ഒരുമിച്ചു നില്‍ക്കാനാവില്ല. മനുഷ്യത്വത്തിനു വേണ്ടി പോലും നില്‍ക്കാന്‍ നമുക്കാവില്ലെന്ന് സാനിയ പറഞ്ഞു.
കശ്മീരിലെ കത്തുവയിലുണ്ടായ മനസ്സാക്ഷി ഞെട്ടിക്കുന്ന സംഭവത്തിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസാണ് പുറത്തുവന്നത്. ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത കത്തുവ ജില്ലയിലെ രസാനയില്‍നിന്ന് എട്ട് വയസ്സുകാരിയെ കാണാതാവുന്നത്. ആട്ടിടയ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടി വീടിനടുത്ത് കുതിരയെ തീറ്റാന്‍ പോവുകയും കാണാതാവുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍നിന്ന് അധികം ദൂരമല്ലാത്ത സ്ഥലത്ത് വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയയായിരുന്നു. ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായ കുട്ടിയുടെ തല കല്ലുകൊണ്ടുള്ള ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു.
ബ്രാഹ്മണര്‍ തിങ്ങി താമസിക്കുന്ന സ്ഥലമായ രസാന ഗ്രാമത്തില്‍നിന്നു മുസ്ലിം ബക്കര്‍വാല വിഭാഗത്തെ പേടിപ്പിച്ച് ഓടിക്കാന്‍ ക്ഷേത്രം നടത്തിപ്പുകാരനായ സാഞ്ജി റാമിന്റെ പദ്ധതിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ട് പോവലും ബലാത്സംഗം ചെയ്യലുമെന്നാണ് ഇപ്പോല്‍ പുറത്തുവന്ന വിവരം. പ്രായപൂര്‍ത്തിയാവാത്ത മരുമകനേയും മകനേയും സാഞ്ജിറാം കൂടെ കൂട്ടി.
കഴിഞ്ഞ ദിവസം പുറത്തുവന്ന കുറ്റപത്രത്തില്‍ പറയുന്നത് ഇങ്ങനെ: സാഞ്ജിറാമിന്റെ മരുമകന്‍ കുട്ടിയുടെ അടുത്തെത്തി കുതിര കാട്ടിലേക്ക് ഓടിപ്പോയെന്നും പിടിച്ച് കൊണ്ടുവരണമെന്നും പറഞ്ഞ് കുട്ടിയെ കാട്ടിനുള്ളിലേക്ക് എത്തിച്ചു. ശേഷം സാഞ്ജിറാമിന്റെ നിര്‍ദേശ പ്രകാരം മയക്ക് മരുന്ന് നല്‍കി താന്‍ നടത്തുന്ന ക്ഷേത്രത്തിനുള്ളിലെത്തിച്ച് അടച്ചിട്ടു. രക്ഷിതാക്കള്‍ കുട്ടിയെ അന്വേഷിച്ച് സാഞ്ജിറാമിന്റെ അടുത്തെത്തിയെങ്കിലും കണ്ടില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണമൊന്നും നടന്നില്ല.
സാഞ്ജിറാമിന്റെ മരുമകന്‍ തന്നെയാണ് ആദ്യം കുട്ടിയെ ബലാത്സംഗം ചെയ്തത്. മീററ്റിലുണ്ടായിരുന്ന മകന്‍ വിശാല്‍ ജംഗോത്രയെ താല്‍പര്യമുണ്ടെങ്കില്‍ ഉടന്‍ നാട്ടിലെത്തണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിച്ച് ബലാത്സംഗത്തില്‍ പങ്കാളിയാക്കുകയും ചെയ്തു. ഇതിനിടെ അന്വേഷണത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ പണം കൊടുത്ത് ഒതുക്കി. സാഞ്ജിറാമിന്റെ നിര്‍ദേശ പ്രകാരമാണ് മകനും മരുമകനും ചേര്‍ന്ന് കുട്ടിയെ ക്ഷേത്രത്തിന് സമീപത്തെ കലുങ്കിനടിയില്‍ എത്തിച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മരിക്കുന്നതിന് മുമ്പെ സാഞ്ജിറാമിന്റെ മകന്‍ വിശാല്‍ ജംഗോത്ര കുട്ടിയെ ഒരിക്കല്‍ കൂടെ ബലാത്സംഗം ചെയ്‌തെന്നും കുറ്റപത്രത്തില്‍ പറയുന്നു.
സഞ്ജിറാം, മകന്‍ വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയാവാത്ത മരുമകന്‍, ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, ഒരു ഹെഡ് കോണ്‍സ്റ്റബിള്‍, മറ്റ് രണ്ട് പൊലീസുകാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികളെ രക്ഷിക്കാന്‍ സ്ഥലത്തെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ