ആലപ്പുഴ : ഗുജറാത്തിൽ നടന്ന വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥ പിളള വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് ഫോറൻസിക് വിദഗ്‌ദ്ധരുടെ സഹായത്തോടെ സംഘം അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തി.
ചേര്‍ത്തല വയലാറിനു സമീപം വെളളിയാഴ്ചയായിരുന്നു അപകടം.. ഹൃദയപരിശോധനയ്ക്കായി കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകുന്നവഴിയാണ് ഗോപിനാഥപിള്ള അപകടത്തില്‍ മരിച്ചത്. ആലപ്പുഴ താമരക്കുളം സ്വദേശിയാണ് ഗോപിനാഥപിള്ള.
ഗോപിനാഥപിള്ള സഞ്ചരിച്ച കാറിനുപിന്നില്‍ ലോറിവന്നിടിക്കുകയും തുടര്‍ന്ന് തെന്നിമാറിയ കാറില്‍ എതിര്‍ ദിശയില്‍ എത്തിയ മറ്റൊരുലോറി ഇടിക്കുകയുമായിരുന്നു. തുടര്‍ന്ന് ഗോപിനാഥപിള്ളയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ മാധവന്‍പിള്ള പരുക്കേല്‍ക്കാതെ രക്ഷപെട്ടു. ഗോപിനാഥപിള്ളയുടെ ആദ്യഭാര്യയുടെ മകനാണ് പ്രാണേഷ് കുമാര്‍.
എന്നാൽ കാറിന് പിന്നിൽ ഇടിച്ച ടാങ്കർലോറി നിറുത്താതെ പോയതാണ് സംഭവത്തിൽ ദൂരൂഹത വർദ്ധിപ്പിച്ചത്. ഈ വാഹനം പിന്നീട് പൊലീസ് കസ്‌റ്റഡിയിലെടുത്തു. അപകട സമയത്തുണ്ടായിരുന്ന രണ്ട് മിനിലോറികളും പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ടാങ്കർ ലോറിയുടെ ഡ്രൈവർ ചാലക്കുടി സ്വദേശി സിജു പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്നും, സംഭവസ്ഥലം പരിശോധിച്ചതിൽ നിന്നും അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
പ്രാണേഷിന്റെ മരണത്തില്‍ നിയമപോരാട്ടത്തിലായിരുന്നു ഗോപിനാഥപിള്ള. ഇസ്രത് ജഹാന്‍ കേസിലും ഗോപിനാഥപിള്ള വാദിയായിരുന്നു. 2004 ലാണ് പ്രാണേഷ് കുമാര്‍ , ഇസ്രത് ജഹാന്‍ , അംജദ് അലി , ജിഷന്‍ ജോഹര്‍ എന്നിവരെ നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലഷ്‌കര്‍ ഇ തോയ്ബ തീവ്രവാദികളെന്ന് ആരോപിച്ച് ഗുജറാത്ത് പോലീസ് കൊലപ്പെടുത്തിയത്. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ