തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹർത്താലിൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഹർത്താൽ ആഹ്വാനം ചെയ്തതിലും പ്രചരിപ്പിച്ചതിലും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവർ സജീവമായി ഇടപെട്ടിട്ടുണ്ട്. ഹർത്താലിനു ശേഷവും ഇവർ വിദ്വേഷ പ്രചാരണം തുടരുകയാണെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
ഹർത്താലിന് ആഹ്വാനം ചെയ്തവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. അതിനായി ഹർത്താൽ പോസ്റ്റുകളിട്ട ഫേസ്ബുക്ക്, വാട്സ്ആപ് ഗ്രൂപ് അഡ്മിൻമാരുടെ മൊഴി രേഖപ്പെടുത്തുന്നതുൾപ്പെടെ നടപടികളും ആരംഭിച്ചു. പല ഗ്രൂപ്പുകളുടെയും അഡ്മിൻമാരോട് പൊലീസ് സ്റ്റേഷനുകളിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
ഹർത്താലിന്റെ മറവിൽ അക്രമങ്ങൾ നടന്ന സംഭവത്തിന്റെ വസ്തുത നേരിട്ടറിയാൻ കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ മേധാവി കേരളത്തിലെത്തി ഗവർണർ, സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി. ഹർത്താലിനിടെയുണ്ടായ അതിക്രമങ്ങൾക്കുപിന്നിൽ അന്തർദേശീയ തീവ്രവാദബന്ധമുണ്ടെന്ന സംശയവും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്കുണ്ട്.
ഹർത്താലിന്റെ മറവിലെ ആക്രമണത്തിനു പിന്നിൽ വർഗീയ കലാപമുണ്ടാക്കാനുള്ള ശ്രമമുണ്ടായതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് തയാറാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന പൊലീസ് ഉന്നതതലയോഗവും ഇൗ സംഭവങ്ങളെ ഗൗരവമായി കാണണമെന്ന വിലയിരുത്തലാണ് നടത്തിയിട്ടുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ