കണ്ണൂര്‍: പിണറായിയിലെ ഒരുകുടുംബത്തിലെ കുട്ടികളടക്കം നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുടുംബാംഗം സൗമ്യയുടെ മൊഴി പുറത്ത്. മൂന്നുപേരെ മാത്രമേ കൊന്നിട്ടുള്ളുവെന്ന് സൗമ്യ പൊലീസില്‍ മൊഴിനല്‍കി. 2012ലെ മകള്‍ കീര്‍ത്തനയുടെ മരണം സ്വാഭാവികമാണെന്നും തനിക്ക്് പങ്കില്ലെന്നും അവര്‍ മൊഴി നല്‍കി എന്നറിയുന്നു. നേരത്തെ ഭര്‍ത്താവ് തന്നെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും സൗമ്യ പറഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
കൊലപാതകങ്ങള്‍ നടത്തിയത് അവിഹിത ബന്ധങ്ങള്‍ക്കുള്ള തടസ്സം നീക്കനാണ്. മക്കളും രക്ഷിതാക്കളും ഒരുമിച്ച് താമസിക്കുമ്പോള്‍ തന്റെ സ്വതന്ത്ര സഞ്ചാരത്തിന് തടസ്സമാകുമെന്നുള്ളതുകൊണ്ടാണ് കൊലപാതങ്ങള്‍ നടത്തിയതെന്നും സൗമ്യ പറഞ്ഞു. സ്വാഭാവിക മരണമായി നാട്ടുകാര്‍ക്ക് തോന്നാന്‍ വേണ്ടിയാണ് ഇടവേളകളില്‍ കൊലപാതങ്ങള്‍ നടത്തിയതെന്നും സൗമ്യ പറഞ്ഞു.
എലിവിഷം നല്‍കിയാണ് മൂന്നുപേരെയും കൊലപ്പെടുത്തിയത് മകള്‍ക്ക് ചോറിലും അമ്മയ്ക്ക് മീന്‍കറിയിലും അച്ഛന് രസത്തിലും വിഷം നല്‍കിയാണ് കൊന്നത്.
പതിനൊന്ന് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് സൗമ്യ കുറ്റം സമ്മതിച്ചത്. അന്വേഷണം സംഘം സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. മരിച്ച കുട്ടികളുടെ അമ്മയായ വണ്ണത്താം വീട്ടില്‍ സൗമ്യയെ ഇന്നാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. അജ്ഞാത കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ അവിടെനിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സൗമ്യയുമായി ബന്ധമുള്ള നാലു യുവാക്കളേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍,അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരുമാണ് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്.
അലുമിനിയം ഫോസ്‌ഫൈഡ് ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നാണ് സൗമ്യയുടെ അച്ഛനും അമ്മയും മരിച്ചതെന്ന രാസപരിശോധനാ ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത് 2012 സെപ്റ്റംബര്‍ ഒമ്പതിനാണ് മൂത്ത മകളായ കീര്‍ത്തന മരിച്ചത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 31ന് ഐശ്വര്യയും മരിച്ചു. അമ്മ കമല മാര്‍ച്ച് ഏഴിനും അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ