നഴ്സുമാർ സമരം പിൻവലിച്ചു; അലവൻസിനായി സമ്മർദം തുടരും

രാത്രി വൈകി നടന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) യോഗത്തിലാണു തീരുമാനം
നഴ്സുമാർ സമരം പിൻവലിച്ചു; അലവൻസിനായി സമ്മർദം തുടരും

തിരുവനന്തപുരം:  ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കിയ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച നടത്താനിരുന്ന ലോംഗ് മാർച്ച് സമരത്തിൽ നിന്നും നഴ്സുമാർ പിന്മാറി. രാത്രി വൈകി നടന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) യോഗത്തിലാണു തീരുമാനം. അതേസമയം കൂടുതൽ അലവൻസുകൾ നേടിയെടുക്കുന്നതിന്റെ ഭാഗമായി സർക്കാരിന് മേൽ സമ്മർദ്ദം തുടരുമെന്ന് അസോസിയേഷൻ അറിയിച്ചു. വെട്ടിക്കുറച്ച അലവൻസുകൾ നേടിയെടുക്കാൻ നിയമപരമായ നടപടികളും സ്വീകരിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.

 ചൊവ്വാഴ്ച ചേർത്തല ആശുപത്രിക്ക് മുന്നിൽ നിന്നും ലോംഗ് മാർച്ച് നടത്താനായിരുന്നു സംഘടനയുടെ തീരുമാനം. എന്നാൽ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി സർക്കാർ ഇന്നലെ രാത്രി വിജ്ഞാപനമിറക്കിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ ചർച്ചയിൽ സമരം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.

സർക്കാർ നേരത്തെ ഇറക്കിയ കരട് വിജ്ഞാപനത്തിൽ നിന്നും വ്യത്യസ്തമായി അലവൻസുകൾ വെട്ടിക്കുറച്ചുകൊണ്ടുള്ളതാണ് അന്തിമ വിജ്ഞാപനം. അലവൻസുകൾ വെട്ടിക്കുറക്കാൻ ഉപദേശക സമിതിയായിരുന്നു സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ഇതിൽ വലിയ പ്രതിഷേധവും ഉണ്ടായിരുന്നു. തുടർന്നായിരുന്നു വീണ്ടും ലോംഗ് മ‌ാർച്ച് സമരം എന്ന നിലയിലേക്ക് നഴ്സുമാർ എത്തിച്ചേർന്നത്.

നഴ്‌സുമാരുടെ മിനിമം വേതനം 20,000 ആക്കിക്കൊണ്ടുള്ള വിജ്ഞാപനമാണ് സർക്കാർ പുറത്തിറക്കിയത്. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക് 20,000രൂപയും, 51 മുതൽ 100 കിടക്കകൾ വരെ 24200, 100 മുതൽ 200 കിടക്കകൾ വരെ 29200 രൂപയും, ഇരുന്നൂറിന് മുകളിൽ 32,400 രൂപയുമായിരിക്കും പുതിയ ശമ്പള നിരക്ക്.

കഴിഞ്ഞ വർഷം ജൂലായിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഉണ്ടാക്കിയ കമ്മിറ്റി പ്രകാരമാണ് അലവൻസടക്കമുള്ള കാര്യങ്ങൾ തീരുമാനിച്ചത്. നഴ്സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന് എട്ട് മാസം പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങാത്തതാണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാൻ നഴ്‌സുമാരെ നിർബന്ധിതരാക്കിയത്.
     

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com