പെട്രോൾ വില വർധന; കാളവണ്ടിയുമായി യുഡിഎഫ് രാജ്ഭവനിലേക്ക്

ഡീസൽ, പെട്രോൾ വിലവർദ്ധനവിൽ പ്രതിഷേധിച്ച് മേയ് രണ്ടിന് രാജ്ഭവനിലേക്ക് സൈക്കിളിലും കാളവണ്ടിയിലും ബഹുജനമാർച്ചുമായി യുഡിഎഫ്
പെട്രോൾ വില വർധന; കാളവണ്ടിയുമായി യുഡിഎഫ് രാജ്ഭവനിലേക്ക്

തിരുവനന്തപുരം: ഡീസൽ, പെട്രോൾ വിലവർദ്ധനവിൽ പ്രതിഷേധിച്ച് മേയ് രണ്ടിന് രാജ്ഭവനിലേക്ക് സൈക്കിളിലും കാളവണ്ടിയിലും ബഹുജനമാർച്ചുമായി യുഡിഎഫ്.നികുതി കുറച്ച് ജനങ്ങളെ സഹായിക്കാൻ കേന്ദ്രസർക്കാരും  സംസ്ഥാന സർക്കാരും തയ്യാറല്ല. വില നിർണയിക്കാൻ എണ്ണകമ്പനികൾക്ക് അനുമതി നൽകിയത് അബദ്ധ തീരുമാനമാണ്. അതാണ് ഇപ്പോൾ അനിയന്ത്രിതമായ വിലക്കയറ്റമുണ്ടാക്കുന്നത്.അത് തിരുത്താൻ കേന്ദ്രസർക്കാർ തയ്യാറാകണം.സംസ്ഥാനത്തിന് കിട്ടുന്ന നികുതിയിൽ ഒരു ചെറിയ ഭാഗം ഉപേക്ഷിച്ചാൽ പോലും സംസ്ഥാനത്തെ ജനങ്ങൾക്ക് ആശ്വാസമാകുമെന്നും  നേരത്തെ യു. ഡി.എഫ്.സർക്കാർ നികുതി ഉപേക്ഷിച്ചിരുന്നുവെന്നും യുഡിഎഫ് കൺവീനർ പിപി തങ്കച്ചൻ പറഞ്ഞു.

ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിൽ സർക്കാരിന്റെത് നിരുത്തരവാദപരമായ സമീപനമാണ്. ശ്രീജിത്തിന്റെ വീടിനടുത്തുകൂടി  മുഖ്യമന്ത്രി തൃശൂർ പൂരം കാണാൻ പോയിട്ടും ശ്രീജിത്തിന്റെ വീട്ടിൽ കയറാൻ തയ്യാറായില്ല. പൊലീസിന് തെറ്റ് പറ്റിയതാണെങ്കിൽ ശ്രീജിത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകാനും സർക്കാർ തീരുമാനമെടുക്കണം. ശ്രീജിത്തിന്റെ കുടുംബത്തിന് നീതികിട്ടണമെന്ന് ആവശ്യപ്പെട്ട് മേയ് 8 ന് കളക്ടറേറ്റ് പിക്കറ്റിഗും സെക്രട്ടേറിയറ്റ് മാർച്ചും നടത്തും. ശ്രീജിത്ത് സംഭവത്തിന്റെ പേരിൽ മനുഷ്യാവകാശ കമ്മിഷനെ ആക്രമിക്കുന്ന മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നീക്കത്തിന് പിന്നിൽ സി.പി.എം ജില്ലാഘടകത്തെ രക്ഷിക്കാനുള്ള ശ്രമമാണ്. കസ്‌റ്റഡി മരണ കേസ് സി.ബി.ഐയ്ക്ക് വിടണമെന്നും യു. ഡി.എഫ്. ആവശ്യപ്പെട്ടു

ഇടതമുന്നണി സർക്കാരിന്റെ രണ്ടാം വാർഷികം യു. ഡി.എഫ്. വഞ്ചനാദിനമായി ആചരിക്കും. വിഷുവിന് പോലും റേഷൻ കൊടുക്കാൻ കഴിയാതിരുന്ന സർക്കാരിന് ഒരു നേട്ടവും അവകാശപ്പെടാനില്ല. മന്ത്രിമാർക്ക് മാർക്കിടുന്ന മുഖ്യമന്ത്രിക്ക് ആരാണ് മാർക്കിടുന്നതെന്നും ജനങ്ങൾ അദ്ദേഹത്തിന് കൊടുക്കുന്ന മാർക്ക് പൂജ്യമാണെന്നും തങ്കച്ചൻ പരിഹസിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com