കണ്ണൂർ : മൂത്തകുട്ടി ഐശ്വര്യ ആശുപത്രിയിൽ കിടക്കുമ്പോൾ കുട്ടി ഛർദിക്കുന്ന ഫോട്ടോ എടുത്ത് വാട്സ് ആപ്പിൽ അയച്ചുതന്നിരുന്നതായി സൗമ്യയുടെ സഹോദരി സന്ധ്യ വ്യക്തമാക്കി. അന്വേഷിച്ചപ്പോൾ കീർത്തനയുടെ അവസ്ഥതന്നെയാണ് ഐശ്വര്യക്കുമെന്നും പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞ് കുട്ടി മരിച്ചു. അമ്മ രോഗബാധിതയായപ്പോൾ കിണറ്റിലെ വെള്ളത്തിലെ അമോണിയയെക്കുറിച്ചാണ് സംസാരിച്ചത്. അമ്മയുടെയും അച്ഛന്റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് സൗമ്യ എതിരായിരുന്നു. എന്നാൽ അവളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നില്ലെന്നും സന്ധ്യ പറഞ്ഞു.
അമ്മയുടെ മരണശേഷം ഒരു ചെറുപ്പക്കാരനെ സൗമ്യ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. ആലോചനകൾ പുരോഗമിക്കുന്നതിനിടയിലാണ് പിതാവ് മരിച്ചത്. യുവാവിനെ വിവാഹം ചെയ്യാൻ പിതാവിനെ കൊലപ്പെടുത്തേണ്ട ആവശ്യമില്ല. അവളുടെ വിവാഹത്തിന് വീട്ടിൽ ആരും എതിരായിരുന്നില്ല. യുവാവിനെ വിവാഹം ചെയ്യുന്നതിന് എതിരായതിനാലാണ് പിതാവിനെ കൊന്നതെന്ന സൗമ്യയുടെ മൊഴി വിശ്വസിക്കാനാവില്ല. മക്കൾ നഷ്ടപ്പെട്ട സൗമ്യക്ക് പുതിയ വിവാഹം തുണയാകുമെന്ന വിശ്വാസമായിരുന്നു തങ്ങൾക്ക്.
സൗമ്യയാണ് മാതാപിതാക്കളുടെയും കുട്ടിയുടെയും മരണത്തിന് പിന്നിലെന്ന് തങ്ങളാരും വിശ്വസിച്ചിരുന്നില്ല. പൊലീസിൽ കുറ്റം സമ്മതിച്ചശേഷമാണ് വിശ്വസിച്ചതെന്നും സന്ധ്യ പറഞ്ഞു. സൗമ്യയുടെ വഴിവിട്ടുള്ള പോക്കുമൂലമാണ് കുടുംബബന്ധം തകർന്നതെന്ന് മുൻഭർത്താവ് കിഷോർ പൊലീസിന് മൊഴി നൽകിയിരുന്നു. താൻ വിഷം നൽകിയെന്ന സൗമ്യയുടെ ആരോപണം ശരിയല്ല. സൗമ്യ സ്വയം വിഷം കഴിക്കുകയായിരുന്നുവെന്നും കിഷോർ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ