കാസർകോട് : പ്രണയം നടിച്ചു മതം മാറ്റുന്നവരുടെ കഴുത്തുവെട്ടണമെന്നു വിഎച്ച്പി വനിത നേതാവ് സാധ്വി സരസ്വതി. കഴിഞ്ഞ ദിവസം കാസർകോട് ബദിയടുക്കയിൽ വിഎച്ച്പി ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സാധ്വിയുടെ പ്രകോപനപരമായ ആഹ്വാനം.
‘ഒരു ലക്ഷം രൂപ മൊബൈൽ ഫോണിനു മുടക്കുന്നവർ 1000രൂപയ്ക്ക് ഒരു വാൾ കൂടി വാങ്ങി തങ്ങളുടെ സഹോദരിമാർക്കു സമ്മാനിക്കണം. പ്രണയം നടിച്ചു മതം മാറ്റുന്നവരെ ഇത് ഉപയോഗിച്ചു വേണം കൊല്ലാൻ.’ പശുവിനെ കൊല്ലുന്നവരെയും ജനമധ്യത്തിൽ കഴുത്തറുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
‘ഹിന്ദുക്കൾ ആയുധമെടുത്തു വിപ്ലവം നടത്തണം. എങ്കിലേ മതം മുന്നോട്ടു പോവുകയുള്ളു. ഭാരത് മാതാ കീ ജയ് വിളിക്കാൻ മടിക്കുന്നവർ അയോധ്യയിലെ ക്ഷേത്രം പൂർത്തിയാകുമ്പോൾ ജയ് ശ്രീരാം എന്നെങ്കിലും വിളിക്കും.’ ഇതിനായി നിയമസഭയിൽ കാവിക്കൊടി പാറിക്കണമെന്നും അവർ ആഹ്വാനം ചെയ്തു.
സനാതൻ ധർമ പ്രചാർ സേവാ സമിതി എന്ന ഹിന്ദു സംഘടനയുടെ പ്രസിഡന്റാണ് മധ്യപ്രദേശുകാരിയായ സാധ്വി സരസ്വതി. വിശ്വഹിന്ദു പരിഷത്തിന്റെ സമ്മേളനത്തില്‍ വര്‍ഗീയ വിദ്വേഷം പരത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബദിയടുക്ക സിപിഎം ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാൽ സാധ്വിയുടെ വിവാദ പ്രസംഗത്തിൽ ഇതുവരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ