കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിൽ മുഖംരക്ഷിക്കാൻ വിശദീകരണ യോഗവുമായി സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കും. കസ്റ്റഡി കൊലപാതകത്തിൽ ആരോപണ നിഴലിലായ സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ പ്രതിപക്ഷം പരസ്യമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് സിപിഎം വിശദീകരണ യോഗം സംഘടിപ്പിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്, എസ് ശർമ എംഎൽഎ തുടങ്ങിയവരും വരാപ്പുഴ ടൗണിൽ വൈകീട്ട് ആറിന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.
ഒരുദിവസം മുഴുവൻ ജില്ലയിൽ ഉണ്ടായിട്ടും ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി സന്ദർശിക്കാതിരുന്നത് വിവാദമായിരുന്നു. ഇതിൽ ശ്രീജിത്തിന്റെ കുടുംബാംഗങ്ങളും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പോകാത്ത സാഹചര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ ശ്രീജിത്തിന്റെ വീട്ടിൽ പോകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
വീടാക്രമണ കേസിൽ പൊലീസ് അമിതാവേശം കാണിച്ച് ശ്രീജിത്ത് അടക്കമുള്ളവരെ പിടികൂടിയത് സി.പി.എം ജില്ല നേതൃത്വത്തിന്റെ ഇടപെടൽ മൂലമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കൊല്ലപ്പെട്ട ശ്രീജിത്തിനെതിരെ സമീപവാസിയായ പരമേശ്വരനെക്കൊണ്ട് പ്രാദേശികനേതൃത്വം നിർബന്ധിച്ച് പൊലീസിൽ മൊഴി നൽകിച്ചെന്നും ആരോപണം ഉയർന്നിരുന്നു. ജില്ലാ സെക്രട്ടറി പി രാജീവ് കേസ് വഴിതിരിച്ചുവിടാനും കസ്റ്റഡിമരണക്കേസ് ഒതുക്കിതീർക്കാനും ശ്രമിച്ചെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
ജില്ല സെക്രട്ടറി പി രാജീവ് ആരോപണങ്ങൾ തള്ളിക്കളഞ്ഞെങ്കിലും വിഷയത്തിൽ സിപിഎം പ്രതിരോധത്തിലാണ്. മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾ തങ്ങളുടെ ആക്ഷേപങ്ങൾ ശരിവെക്കുന്നതാണെന്ന് പ്രതിപക്ഷവും ഉന്നയിക്കുന്നു. ഈ സാഹചര്യത്തിൽ തങ്ങളുടെ ഭാഗം വിശദീകരിക്കുന്നതിനാണ് സിപിഎം യോഗം വിളിച്ചുകൂട്ടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ