മലമ്പുഴ ഡാം ഇന്ന് തുറക്കും, പാലക്കാട് പുഴ തീരത്തുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം;  സംസ്ഥാനത്ത് 78 അണക്കെട്ടുകള്‍ പൂര്‍ണ സംഭരണശേഷിയിലേക്ക്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാം ഇന്ന് തുറക്കും
മലമ്പുഴ ഡാം ഇന്ന് തുറക്കും, പാലക്കാട് പുഴ തീരത്തുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം;  സംസ്ഥാനത്ത് 78 അണക്കെട്ടുകള്‍ പൂര്‍ണ സംഭരണശേഷിയിലേക്ക്

പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാം ഇന്ന് തുറക്കും. ജലനിരപ്പ് പരമാവധി സംഭരണശേഷിക്കടുത്തെത്തിയതോടെയാണ് അണക്കെട്ട് തുറക്കുന്നത്. രാവിലെ 11മണിക്കും 12 മണിക്കും ഇടയിലായിരിക്കും അണക്കെട്ട് തുറക്കുന്നത്.

മുക്കൈപുഴ, കല്‍പാത്തി പുഴ, ഭാരതപ്പുഴ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.മഴ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ ഇന്ന് ഉച്ചയോടെ ഡാം പൂര്‍ണ സംഭരണ ശേഷിയിലെത്തുമെന്നാണ് അധികൃതര്‍ കരുതുന്നത്. 114. 80 മീറ്ററാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. 115. 06മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.

തുടര്‍ച്ചയായ മഴയില്‍ സംസ്ഥാനത്തെ ചെറുതും വലുതുമായ 78 അണക്കെട്ടുകളും നിറയാറായിട്ടുണ്ട്. 25 എണ്ണം ഇതിനകം തുറന്നു. മഴ തുടര്‍ന്നാല്‍ ശേഷിക്കുന്ന ചിലത് ഉടന്‍ തുറക്കേണ്ടിവരും. സംസ്ഥാനത്ത് ഇത്രയേറെ അണക്കെട്ടുകള്‍ ഒരുമിച്ച് നിറയുന്നത് ആദ്യമാണ്.

സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ 58ഉം ജല അതോറിറ്റിയുടെ നിയന്ത്രണത്തില്‍ രണ്ടും ജലസേചന വകുപ്പിനു കീഴില്‍ 18ഉം അണക്കെട്ടുകളാണുള്ളത്. ജല അതോറിറ്റിയുടെ കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ അരുവിക്കര, പേപ്പാറ അണക്കെട്ടുകളുടെ ഷട്ടര്‍ തുറന്നു. ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നെയ്യാര്‍ അണക്കെട്ടും തുറന്നിട്ടുണ്ട്. 


ജലസേചനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കല്ലട, പീച്ചി, മലങ്കര, മംഗലം, ഭൂതത്താന്‍കെട്ട്, മണിയാര്‍, ശിരുവാണി എന്നിവ തുറന്നുവിട്ടിരുന്നു. മറ്റുചിലത് ഇടയ്ക്കിടെ തുറന്നും അടച്ചും ജലനിരപ്പ് നിയന്ത്രിക്കുന്നുണ്ട്.

വൈദ്യുതി ബോര്‍ഡിന്റെ മറ്റു ജലസംഭരണികളായ കല്ലാര്‍കുട്ടി, കുറ്റിയാടി, ലോവര്‍ പെരിയാര്‍, ബാണാസുരസാഗര്‍, ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ചെങ്കുളം തുടങ്ങിയവയില്‍ ഷട്ടര്‍ ഉയര്‍ത്തി ജലനിരപ്പ് നിയന്ത്രിക്കേണ്ടിവന്നു.

ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട ബോര്‍ഡിന്റെ 16 പ്രധാന അണക്കെട്ടുകളുടെ ആകെ സംഭരണശേഷിയുടെ 91 ശതമാനവും നിറഞ്ഞുകഴിഞ്ഞു. ബോര്‍ഡിന്റെ അണക്കെട്ടുകളില്‍ ഇത്രയും വെള്ളം മുമ്പൊരിക്കലും എത്തിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com