തൃശൂര്‍: കായല്‍ ശുചീകരണത്തിനിടെ അട്ടയുടെ കടിയേറ്റ തൊഴിലുറപ്പു ജീവനക്കാരി അണുബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. ഇരട്ടപ്പുഴ സ്വദേശിനി രാധ(60)ആണ് മരിച്ചത്.
രണ്ടുമാസം മുൻപാണ് ചാവക്കാട് മത്തിക്കായല്‍ ശുചീകരണത്തിനിടെ തൊഴിലുറപ്പു ജീവനക്കാരിയായ രാധക്ക് കാലില്‍ അട്ടയുടെ കടിയേറ്റത്. കടിയേറ്റ ഭാഗത്ത് ദിവസങ്ങള്‍ക്കു ശേഷം അണുബാധയും പഴുപ്പും ബാധിച്ചെങ്കിലും രാധ വിദഗ്ധചികിത്സയൊന്നും തേടിയിരുന്നില്ല. കാലില്‍ പഴുപ്പ് ബാധിച്ചതിനെ തുടര്‍ന്ന് വീട്ടുകാരും മറ്റു തൊഴിലാളികളും ചികിത്സ തേടാന്‍ ആവശ്യപ്പെട്ടിട്ടും രാധ കാര്യമാക്കിയില്ല.
രണ്ടുദിവസം മുൻപാണ് പഴുപ്പ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാധയെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലില്‍ നീരും കടുത്ത പനിയും ഉണ്ടായിരുന്നു. പരിശോധനകള്‍ക്കു ശേഷം ആശുപത്രി അധികൃതര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി നിര്‍ദേശിച്ചു. അവിടെ ചികിത്സയിലിരിക്കെയായിരുന്നു കഴിഞ്ഞ ദിവസം രാധയുടെ മരണം.
തൊഴിലുറപ്പു ജോലിക്ക് ഇറങ്ങുന്നതിനു മുൻപ് കഴിക്കേണ്ട പ്രതിരോധ ഗുളിക രാധ കഴിച്ചിരുന്നില്ലെന്ന് പറയുന്നു. രാധ ഉള്‍പ്പെടെ ഒൻപത് പേര്‍ക്ക് അട്ടയുടെ കടിയേറ്റിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ