കൂട്ടക്കൊല നടത്തിയത് പ്രൊഫഷണല്‍ കില്ലേഴ്‌സ് അല്ല ; അതിക്രമിച്ച് കയറിയതിന്റെ ലക്ഷണങ്ങളില്ല, പിന്നില്‍ കുടുംബത്തെ അടുത്ത് അറിയാവുന്നവരെന്ന് പൊലീസ്

വീട്ടില്‍ അതിക്രമിച്ചു കയറിയതിന്‍റെ ലക്ഷണങ്ങളില്ല. കൃത്യം നടത്തിയത് കുടുംബത്തെ അടുത്തറിയാവുന്നവരാണെന്ന് എസ്പി കെ.ബി വേണുഗോപാല്‍
കൂട്ടക്കൊല നടത്തിയത് പ്രൊഫഷണല്‍ കില്ലേഴ്‌സ് അല്ല ; അതിക്രമിച്ച് കയറിയതിന്റെ ലക്ഷണങ്ങളില്ല, പിന്നില്‍ കുടുംബത്തെ അടുത്ത് അറിയാവുന്നവരെന്ന് പൊലീസ്

ഇടുക്കി : ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് ​ഗൃഹനാഥനെയും കുടുംബത്തെയും കൊലപ്പെടുത്തിയത് കവർച്ചാ ശ്രമത്തിനിടെ അല്ലെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി. വീട്ടില്‍ അതിക്രമിച്ചു കയറിയതിന്‍റെ ലക്ഷണങ്ങളില്ല. എന്നാല്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.  കൃത്യം നടത്തിയത് കുടുംബത്തെ അടുത്തറിയാവുന്നവരാണെന്നും എസ്പി കെ.ബി വേണുഗോപാല്‍ പറഞ്ഞു. ഇതോടെ കൊലപാതകം മോഷണശ്രമമാണെന്ന ബന്ധുക്കളുടെ വാദം പൊളിയുകയാണ്. അന്വേഷണം കുടുംബവുമായി അടുത്ത പരിചയമുള്ളവരിലേക്കാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. 

കേസി‍ല്‍ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കാളിയാർ സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരികയാണ്. ഇവർ ഇടുക്കി സ്വദേശികളാണ്. സ്ഥലക്കച്ചവടവും മന്ത്രവാദവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട കൃഷ്ണനുമായി പണമിടപാട് നടത്തിയിരുന്നവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. കസ്റ്റഡിയിലുള്ള ഒരാൾ നെടുങ്കണ്ടം സ്വദേശിയാണ്. ഇയാൾക്ക് സ്ഥലവിൽപ്പനയുമായി  ബന്ധപ്പെട്ട് കൊല്ലപ്പെട്ട കൃഷ്ണനുമായി തർക്കമുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറോളം പേരെ നേരത്തെ വിശദമായി ചോദ്യം ചെയ്തിരുന്നു. കൊല്ലപ്പെട്ട ​ഗൃഹനാഥൻ കൃഷ്ണന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. 

കേസുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള 20 ഓളം പേരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. സംഭവ സ്ഥലത്തിന് സമീപമുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. സ്പെക്ട്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോൺ ടവർ കേന്ദ്രികരിച്ച്  കോൾ വിവരങ്ങൾ വിശകലനം ചെയ്യും. കൊല്ലപ്പെട്ട നാല് പേരുടെയും ഫോൺ വിവരങ്ങളും പൊലീസ് പരിശോധിച്ചു.  കൊലപാതകത്തിന് പിന്നിൽ പ്രൊഫഷണൽ കൊലപാതകികൾ അല്ലെന്നും പോലീസ് സൂചിപ്പിച്ചു. 

തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസിന്റെ നേതൃത്വത്തില്‍ കാളിയാര്‍, തൊടുപുഴ, കഞ്ഞിക്കുഴി സിഐമാരും പൊലീസുകാരും സൈബര്‍ വിഭാഗവും ഉള്‍പ്പെട്ട 40 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അഞ്ച് സംഘങ്ങളായാണ് അന്വേഷണം.  ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ വീടിനു സമീപം കൊന്ന് കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com