കീഴാറ്റൂര്‍ ചര്‍ച്ചയ്‌ക്കെതിരെ കോടിയേരി; ഗഡ്കരി കൂടിയാലോചന നടത്തിയത് വികസനവിരോധികളുമായി

സംസ്ഥാനത്തെ അവഗണിച്ച് വികസന വിരോധികളുമായാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. ലോക്‌സഭാ തെരഞ്ഞടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ രാഷ്ട്രീയനീക്കമാണ്
കീഴാറ്റൂര്‍ ചര്‍ച്ചയ്‌ക്കെതിരെ കോടിയേരി; ഗഡ്കരി കൂടിയാലോചന നടത്തിയത് വികസനവിരോധികളുമായി

തിരുവനന്തപുരം: കീഴാറ്റൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധവുമായി സിപിഎം സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചര്‍ച്ചയില്‍ നിന്നും സര്‍ക്കാരിനെ ഒഴിവാക്കിയത് ഫെഡറല്‍ സംവിധാനത്തിനെതിരാണെന്ന് കോടിയേരി പറഞ്ഞു.

സംസ്ഥാനത്തെ അവഗണിച്ച് വികസന വിരോധികളുമായാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. ലോക്‌സഭാ തെരഞ്ഞടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ രാഷ്ട്രീയനീക്കമാണ് ഇതെന്ന് കോടിയേരി പറഞ്ഞു.

കീഴാറ്റൂരില്‍ സമരം ചെയ്യുന്ന വയല്‍ക്കിളി നേതാക്കളുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള വിവാദ ബൈപാസിന് ബദല്‍ സാധ്യത പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സമരസമിതിക്ക് ഉറപ്പുനല്‍കി. ഇതിനായി സാങ്കേതിക സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. 

കീഴാറ്റൂരില്‍ മേല്‍പ്പാലം പരിഹാരമല്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. അലൈന്‍മെന്റ് മാറ്റുക മാത്രമാണ് പരിഹാരം. ഇതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. ഇതിന് സാങ്കേതിക സമിതിയെ നിയോഗിച്ചിട്ടുണ്ട്.സമിതി കീഴാറ്റൂരിലെത്തി പരിശോധന നടത്തും. ഈ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തുടര്‍നടപടികളെന്ന് നിതിന്‍ ഗഡ്കരി അറിയിച്ചു. കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംതൃപ്തിയുണ്ടെന്ന് വയല്‍ക്കിളി പ്രതിനിധികള്‍ പറഞ്ഞു. അലൈന്‍മെന്റ് മാറ്റുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് നേതാക്കള്‍ അറിയിച്ചു.

സംസ്ഥാനത്തുനിന്നുള്ള ബിജെപി നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്നാണ് വയല്‍ക്കിളി നേതാക്കള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തെ കീഴാറ്റൂര്‍ വയലിലൂടെയുള്ള ദേശീയപാതാ ബൈപാസ് നിര്‍മാണ വിജ്ഞാപനത്തില്‍ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം ദേശീയപാതാ അതോറിറ്റിക്കു നിര്‍ദേശം നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com