തിരുവനന്തപുരം: കൃത്രിമ നിറങ്ങള്‍ കലര്‍ത്തി വിപണിയിലെത്തുന്ന ടൈംപാസ് ലോലിപോപ്പിന് സംസ്ഥാനത്ത് നിരോധനം. ഭക്ഷ്യസുരക്ഷാ പരിശോധനയിൽ അനുവദനീയമായ അളവിൽ കൂടുതൽ നിറങ്ങൾ കലർത്തുന്നതായി കണ്ടെത്തിയതിനാലാണ് നിരോധനം. കുട്ടികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ഇവയുടെ വിൽപന പൂർണ്ണമായും തടഞ്ഞുകൊണ്ടാണ് ഉത്തരവിറക്കിയത്.
ഇവയുടെ ഉത്പാദകര്‍ക്കെതിരേയും മൊത്തകച്ചവടക്കാർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും കുട്ടികളും രക്ഷകര്‍ത്താക്കളും ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. മഞ്ഞ, വെള്ള, ചുവപ്പ്, ബ്രൗണ്‍, ഓറഞ്ച്, കറുപ്പ്, പച്ച നിറങ്ങളിൽ വിപണിയിലെത്തുന്ന ഇവ ചെന്നൈയിലെ അലപ്പാക്കത്താണ് നിർമ്മിച്ചുവരുന്നത്.
നിയമം അനുവദിക്കുന്ന അളവില്‍ മാത്രമേ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദകരും വിൽപനക്കാരും കൃത്രിമരാസ പദാര്‍ഥങ്ങള്‍ ഉപയോഗിക്കാവൂ എന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും രാജമാണിക്യം അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ