ഇടുക്കി അണക്കെട്ട് 2400.10 അടിയായി,രാവിലെ ഒരു ഷട്ടര്‍ കൂടി തുറന്നേക്കും; പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം 

കനത്ത മഴയും നീരൊഴുക്കും ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയായി
ഇടുക്കി അണക്കെട്ട് 2400.10 അടിയായി,രാവിലെ ഒരു ഷട്ടര്‍ കൂടി തുറന്നേക്കും; പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം 

ഇടുക്കി : കനത്ത മഴയും നീരൊഴുക്കും ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.10 അടിയായി. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി 2403 അടിയാണ്. ട്രയല്‍ റണിന്റെ ഭാഗമായി ഒരു ഷട്ടര്‍ തുറന്ന് എട്ടുമണിക്കൂര്‍ പിന്നിട്ടിട്ടും ജലനിരപ്പ് ഉയരുകയാണ്. ഈ പശ്ചാത്തലത്തില്‍ നിലവില്‍ തുറന്നിരിക്കുന്ന ഒരു ഷട്ടറിന് പുറമേ നാളെ രാവിലെ ഒരു ഷട്ടര്‍ കൂടി തുറന്നേക്കും. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. ഇടുക്കിയില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ സമയം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് വീണ്ടും ഷട്ടറുകള്‍ തുറക്കുന്നത്.

ട്രയല്‍ റണ്ണിന്റെ ഭാഗമായി തുറന്ന ഷട്ടര്‍ രാത്രിയിലും അടയ്ക്കില്ല.രാത്രി നീരൊഴുക്ക് ഇതേനിലയില്‍ തുടര്‍ന്നാലും, ഡാമിന്റെ പരമാവധി സംഭരണശേഷിയായ 2403 അടി വരെ എത്തില്ലെന്നാണ് കെഎസ്ഇബി അധികൃതരുടെ ഇപ്പോഴത്തെ വിലയിരുത്തല്‍.

അണക്കെട്ട് ഷട്ടര്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുമ്പേ ഇക്കാര്യം പ്രഖ്യാപിക്കണമെന്നാണ് ചട്ടം. ഇത് കൂടി കണക്കിലെടുത്താണ് വൈകീട്ടോടെ, വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതെന്നാണ് സൂചന. ഇതനുസരിച്ച് 24 മണിക്കൂര്‍ തികയില്ലെങ്കിലും, മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സമയം ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇടുക്കി, എറണാകുളം ജില്ലാ ഭരണകൂടങ്ങള്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട്, അടിയന്തര ഘട്ടങ്ങളില്‍ ഇടുക്കി ജില്ലയിലെ കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1077 ലേക്ക് വിളിക്കാവുന്നതാണ്. ജില്ലക്ക് പുറത്തു നിന്നും വിളിക്കുന്നവര്‍ 04862 എന്ന STD കോഡ് കൂടെ ചേര്‍ക്കേണ്ടതാണെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com