ഇടുക്കി ഡാം തുറന്നു, ട്രയല്‍ റണ്‍ നാലു മണിക്കൂര്‍; സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളം പെരിയാറിലേക്ക്

26 വര്‍ഷത്തിനു ശേഷമാണ് ഇടുക്കി അണക്കെട്ടു തുറന്നുവിടുന്നത്
ഇടുക്കി ഡാം തുറന്നു, ട്രയല്‍ റണ്‍ നാലു മണിക്കൂര്‍; സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളം പെരിയാറിലേക്ക്

ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു. മധ്യഭാഗത്തുള്ള ഒരു ഷട്ടര്‍ ആണ് ട്രയല്‍ റണ്‍ അടിസ്ഥാനത്തില്‍ തുറന്നിരിക്കുന്നത്. 26 വര്‍ഷത്തിനു ശേഷമാണ് ഇടുക്കി അണക്കെട്ടു തുറന്നുവിടുന്നത്.

മൂന്നാമത്തെ ഷട്ടര്‍ ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്ക് അന്‍പതു സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 50 ഘടമീറ്റര്‍ വെള്ളം ഇതുവഴി ഒഴുക്കിവിടും. നാലു മണിക്കൂറാണ് ട്രയല്‍ റണ്‍ നിശ്ചയിച്ചിട്ടുള്ളത്. 

ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്. 2403 അടി പരമാവധി സംഭരണശേഷിയുള്ള ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ ജലനിരപ്പ് 2398.80 അടിയായി. ഇന്നലെ വൈകുന്നേരം മുതല്‍ തുടരുന്ന മഴ അതിശക്തമായി പെയ്യുകയാണ്. വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുന്നതിനെ തുടര്‍ന്ന് അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തമാണ്. 
ഇടുക്കിയില്‍ ട്രയല്‍ റണ്‍ നടക്കുന്നതിനാല്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. തീരത്തു താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാനാണ് നിര്‍ദേശം. 

ഇടമലയാര്‍ അണക്കെട്ടു രാവിലെ തുറന്നുവിട്ട സാഹചര്യത്തില്‍ പെരിയാറില്‍ വെള്ളം ഉയര്‍ന്നിരിക്കുകയാണ്. ഇടുക്കി ഡാം കൂടി തുറക്കുന്നതോടെ വെള്ളം വീണ്ടും ഉയരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com