ആശങ്ക വേണ്ട, 90 ശതമാനം കെമിക്കലുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ; ജില്ലയിലെ വ്യവസായശാലകള്‍ സുരക്ഷിതമെന്ന് കലക്ടര്‍ 

എറണാകുളം ജില്ലയിലെ വ്യവസായശാലകള്‍ സുരക്ഷിതമാണെന്ന് ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുളള
ആശങ്ക വേണ്ട, 90 ശതമാനം കെമിക്കലുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ; ജില്ലയിലെ വ്യവസായശാലകള്‍ സുരക്ഷിതമെന്ന് കലക്ടര്‍ 

കൊച്ചി:  എറണാകുളം ജില്ലയിലെ വ്യവസായശാലകള്‍ സുരക്ഷിതമാണെന്ന് ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുളള. പെരിയാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വ്യവസായ ശാലകളുടെ സുരക്ഷ സംബന്ധിച്ച അവലോകനയോഗമാണ് വ്യവസായ ശാലകള്‍ സുരക്ഷിതമാണെന്ന് വിലയിരുത്തിയത്.പുഴയുടെ തീരത്തുളള ഏലൂര്‍ വ്യവസായ മേഖലയിലെ വ്യവസായ ശാലകളില്‍ 90% കെമിക്കലുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. രാസവസ്തുക്കള്‍ പൊതുജലാശയങ്ങളില്‍ കലരാതിരിക്കുന്നതിന് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും യോഗം വിലയിരുത്തി. ആലുവ താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടന്നത്. 

പെട്രോള്‍, ഡീസല്‍ തുടങ്ങിയ വസ്തുക്കളുടെയും വിവിധ കമ്പനികളിലേക്കുള്ള അപകടകരമായ രാസവസ്തുക്കളുടെയും ഗതാഗതം സംബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജില്ല കളക്ടര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ കമ്പനികള്‍ നടത്തുന്ന ഉത്പാദനം, ഓരോ പ്ലാന്റിന്റെയും ചുമതലയുള്ള ജീവനക്കാരന്‍, സ്വീകരിച്ചിട്ടുള്ള സുരക്ഷ മുന്‍കരുതലുകള്‍ എന്നിവ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. 

24 മണിക്കൂറും ജീവനക്കാരുടെ സേവനം കമ്പനികളില്‍ ലഭ്യമാക്കണം. അടിയന്തര സാഹചര്യമുണ്ടായാല്‍ ദുരന്ത നിവാരണ വിഭാഗം, പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെടാനുള്ള നിര്‍ദ്ദേശവും നല്‍കി. മുന്ന് മീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നാലും വ്യവസായ ശാലകളുടെ സുരക്ഷയെ ബാധിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചു. എഫ് എ സി ടി, ബിപിസി എല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നീ കമ്പനികളുടെ പ്രതിനിധികളും ഫാക്ടറീസ് ആന്‍ഡ് ബോയ് ലേഴ്‌സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജീവനക്കാരും യോഗത്തില്‍ പങ്കെടുത്തു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.ഡി. ഷീലദേവിയും യോഗത്തില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com