പാലക്കാട് : വീട്ടില്‍നിന്ന് നിധി എടുത്തുകൊടുക്കാമെന്ന് പറഞ്ഞ് യുവതിയില്‍നിന്ന് 82 ലക്ഷംരൂപ വാങ്ങിയശേഷം കബളിപ്പിച്ച 'സിദ്ധന്‍' പിടിയില്‍. ചെര്‍പ്പുളശ്ശേരി നെല്ലായ ഇരുമ്പാലശ്ശേരി സ്വദേശി അബ്ദുള്‍അസീസാണ് പിടിയിലായത്. പയ്യനെടം തോട്ടാശ്ശേരി ആയിഷ നൽകിയ പരാതിയിൽ ചെര്‍പ്പുളശ്ശേരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. നാലു കോടി വിലവരുന്ന ഡയമണ്ടാണെന്ന് പറഞ്ഞ് സിദ്ധൻ കല്ലു കൊടുത്ത് കബളിപ്പിച്ചെന്നാണ് പരാതി.
പയ്യനെടത്തിന് പുറമേ കോട്ടയ്ക്കലിലും ആയിഷയ്ക്ക് വീടുണ്ട്. ഈ വീട്ടില്‍നിന്ന് നിധി എത്തുനല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് വിവിധ പൂജകൾക്കെന്ന് പറഞ്ഞ് ആയിഷയുടെ പക്കല്‍നിന്ന് രണ്ട് ഗഡുക്കളായി 82ലക്ഷം രൂപ കൈപ്പറ്റിയതെന്ന് പരാതിയില്‍ പറയുന്നു. 2016 ഓഗസ്റ്റ് 7-ന് വീടും കൃഷിസ്ഥലവുമെല്ലാം വിറ്റ 60 ലക്ഷം രൂപയും 2016 സെപ്റ്റംബര്‍ രണ്ടിന് സ്വര്‍ണംവിറ്റ വകയിലും മറ്റുമുള്ള 22 ലക്ഷം രൂപയുമാണ് സിദ്ധൻ കൈക്കലാക്കിയത്. തുടര്‍ന്ന്, നാലുകോടിരൂപ വിലവരുന്ന ഡയമണ്ടാണെന്നുപറഞ്ഞ് ഒരു കല്ലുകൊടുത്ത് വിശ്വാസവഞ്ചന നടത്തുകയായിരുന്നു.
സിദ്ധൻ നല്‍കിയ കല്ല് കോഴിക്കോട്ട് കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. തുടര്‍ന്ന് പണം തിരിച്ചുനല്‍കാൻ ആവശ്യപ്പെട്ടു. അസീസ് 20 ലക്ഷത്തിന്റെ നാല് ചെക്ക് നല്‍കി. എന്നാല്‍, ഈ ചെക്കുകളെല്ലാം മടങ്ങുകയായിരുന്നു. ആയിഷയുടെ പരാതിയിന്മേല്‍ വിശ്വാസവഞ്ചനക്കുറ്റം ചുമത്തിയാണ് പൊലീസ് അസീസിനെ അറസ്റ്റ് ചെയ്തത്.അസീസിന് ചെര്‍പ്പുളശ്ശേരിയിലും നിലമ്പൂരിലുമായി രണ്ട് ഭാര്യമാരുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ