'അകാരണമായ ഭീതിവേണ്ട, വേണ്ടത് ഒത്തൊരുമിച്ചുളള പ്രവര്‍ത്തനം'; ഈ വെല്ലുവിളിയെ ഇങ്ങനെ നേരിടാം..

ഐക്യരാഷ്ട്ര സഭ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ ഡോ. മുരളി തുമ്മാരുകുടി വിശദീകരിക്കുന്നു. 
'അകാരണമായ ഭീതിവേണ്ട, വേണ്ടത് ഒത്തൊരുമിച്ചുളള പ്രവര്‍ത്തനം'; ഈ വെല്ലുവിളിയെ ഇങ്ങനെ നേരിടാം..

കൊച്ചി: ചരിത്രത്തില്‍ അടുത്തകാലത്തൊന്നും നേരിടാത്ത പ്രളയക്കെടുതിയാണ് കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഒന്നടങ്കം അതീവ ജാഗ്രതാനിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്്. ഈ പശ്ചാത്തലത്തില്‍ കേരളം നേരിടുന്ന ഈ വലിയ ദുരിതം നേരിടുന്നതിനിടെ നാം സ്വീകരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അക്കാര്യങ്ങളെ കുറിച്ച് ഐക്യരാഷ്ട്ര സഭ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ ഡോ. മുരളി തുമ്മാരുകുടി വിശദീകരിക്കുന്നു. 

മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

 ദുരന്തകാലത്തെ സന്നദ്ധ പ്രവര്‍ത്തനം.

ഈ നൂറ്റാണ്ടില്‍ സമാനതകള്‍ ഇല്ലാത്ത ഒരു മഴക്കാലം ആണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിക്കുന്നത്. നാല്പത്തി നാല് നദികളും കരകവിഞ്ഞൊഴുകുന്നു, മുപ്പത്തി മൂന്ന് അണക്കെട്ടുകള്‍ തുറന്നു വിടേണ്ടി വരുന്നു, പന്ത്രണ്ട് ജില്ലകളിലും റെഡ് അലേര്‍ട്ട്, ആയിരക്കണക്കിന് ആളുകള്‍ ദുരിതാശ്വാസ ക്യാംപില്‍.

കേരളത്തിന് പരിചയമില്ലാത്തതാണെങ്കിലും ലോകത്ത് സമാനതകള്‍ ഇല്ലാത്തതോ, എന്തിന് വന്‍ ദുരന്തമോ ഒന്നുമല്ല ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ അകാരണമായ ഭീതി വേണ്ട. വേണ്ടത് ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ആണ്. ഇക്കാര്യത്തില്‍ കേരളത്തെ പോലെ സാധ്യതകള്‍ ഉള്ള ഒരു നാട് ഞാന്‍ കണ്ടിട്ടില്ല. കാരണം നമ്മുടെ സമൂഹം അത്രമേല്‍ സംഘടിതം ആണ്. രാഷ്ട്രീയമായി, മതപരമായി, കുടുംബശ്രീ ആയി, ലൈബ്രറി ആയി, വാട്ട്‌സ്ആപ്പ് ഗ്രൂപ് ആയി, ക്ലബുകള്‍ ആയി, റെസിഡണ്ടന്റ് അസോസിയേഷന്‍ ആയി കേരളത്തിലെ എല്ലാവരും ചുരുങ്ങിയത് ഒരു സംഘത്തില്‍ എങ്കിലും അംഗമാണ്. ഇവര്‍ക്കൊരുത്തര്‍ക്കും ദുരന്ത നിവാരണത്തിന് വേണ്ടി ഒരുമിച്ച് വരാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. പോരാത്തതിന് എന്ത് സാമ്പത്തിക സഹായവും നല്‍കാന്‍ തയ്യാറായി മറുനാടന്‍ മലയാളികള്‍ വിളിപ്പുറത്തുണ്ട്. കേരളത്തിലെ ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ പ്രാപ്യരാണ്. ഇതുകൊണ്ടൊക്കെ തന്നെ ലോകത്തിന് മാതൃകയായ ഒരു ദുരന്ത നിവാരണ സംവിധാനം അടുത്ത ഇരുപത്തി നാലുമണിക്കൂറിനകം ഉണ്ടാക്കാന്‍ നമുക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഇപ്പോള്‍ തന്നെ നിങ്ങളില്‍ പലരും നാട്ടില്‍ ഇത്തരം സന്നദ്ധ സംഘങ്ങളില്‍ അംഗം ആയിരിക്കും, അല്ലെങ്കില്‍ പ്ലാന്‍ ചെയ്യുന്നുണ്ടായിരിക്കും അവര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്.

1. കേരളം അഭൂത പൂര്‍വ്വമായ ഒരു മഴക്കാലത്തെ നേരിടുന്നതിനാല്‍ ഈ സമയത്ത് സ്വയ രക്ഷ, കുടുംബത്തിന്റെ രക്ഷ, സമൂഹത്തിന്റെ രക്ഷ ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് ചിന്തിക്കുക. നിങ്ങള്‍ ആരായാലും, എവിടെ ആയാലും എന്തെങ്കിലും ഒക്കെ നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റും.

2. നിങ്ങളുടെ വീടിന്റെ അല്ലെങ്കില്‍ ഫ്‌ലാറ്റിന്റെ അടുത്തുള്ള പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതാണ് ഏറ്റവും ശരി. കാരണം അതാണ് നിങ്ങള്‍ക്ക് ഏറ്റവും അറിയാവുന്ന സ്ഥലം. ദുരന്തനിവാരണ രംഗത്ത് പ്രത്യേക പരിചയം ഇല്ലാത്തവര്‍ ആത്മാര്‍ത്ഥത മാത്രം കൈമുതലാക്കി ടി വി ന്യൂസ് കണ്ട് ദൂര ദേശത്തേക്ക് ഓടരുത്. കേരളത്തില്‍ എല്ലായിടത്തും ആളുകള്‍ ഉണ്ട്, അവര്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റാതെ വരുമ്പോള്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ഉണ്ട്, അതും കഴിഞ്ഞിട്ട് മതി മറ്റുള്ള സ്ഥലത്തുനിന്നുള്ള ആളുകളുടെ വരവ്. വിദേശത്തും ബാംഗ്ലൂരും ഉള്ള മലയാളികള്‍ ഒന്നും നിങ്ങളുടെ വീട്ടില്‍ എന്തെങ്കിലും പ്രത്യേക പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ദുരന്തനിവാരണത്തിന് വേണ്ടി നാട്ടിലേക്ക് ഓടിയെത്തേണ്ട ഒരു കാര്യവും ഇല്ല.

3. ഓരോ റെസിഡന്റ് അസോസിയേഷനും അടിയന്തിര യോഗം ചേര്‍ന്ന് ഒരു ദുരന്ത നിവാരണ കമ്മിറ്റി ഉണ്ടാക്കണം. അതിന് ചുരുങ്ങിയത് താഴെ പറയുന്ന ഉപ വിഭാഗങ്ങള്‍ വേണം

(എ) കമ്മൂണിക്കേഷനും മുന്നറിയിപ്പും നല്‍കാനുള്ള സംഘം 
(ബി) രക്ഷാ പ്രവര്‍ത്തനം 
(സി) രോഗികള്‍, വൃദ്ധര്‍ ഭിന്നശേഷി ഉള്ളവര്‍, മറുനാട്ടുകാര്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കാനുള്ള സംഘം 
(ഡി) ഭക്ഷണ കാര്യങ്ങള്‍ ശ്രദ്ധിക്കാനുള്ള സംഘം 
(ഇ) കുടിവെള്ളവും കക്കൂസ് കാര്യങ്ങളും ശ്രദ്ധിക്കാനുള്ള സംഘം 
(ഫ്) സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കാനുള്ള സംഘം 
(ജി) സുരക്ഷാ കാര്യങ്ങള്‍ ശ്രദ്ധിക്കാനുള്ള സംഘം 
(എച്ച്) ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കാനുള്ള സംഘം 
(ഐ) സ്ത്രീകളുടെ പ്രത്യേക പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കാനുള്ള സംഘം 
(ജെ ) നമ്മുടെ റെസിഡന്റ് അസോസിയേഷന് പുറത്തുള്ളവരുമായി കാര്യങ്ങള്‍ സംയോജിപ്പിക്കുവാനുള്ള സംഘം

നിങ്ങളുടെ അസോസിയേഷന്റെ വലുപ്പവും പ്രശ്‌നങ്ങളുടെ വലുപ്പവും അനുസരിച്ച് ഓരോ സംഘത്തിലും രണ്ടാളോ അതില്‍ കൂടുതലോ ആകാം. സംഘത്തിന് ഒരു തലവന്‍ വേണം. മൊത്തം പ്രസ്ഥാനത്തിന്റെ തലപ്പത്ത് റെസിഡന്റ് അസോസിയേഷന്‍ തലപ്പത്ത് ഉള്ളവര്‍ തന്നെ ആകാം, പക്ഷെ അവര്‍ പേടിച്ചിരിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ മുന്‍കൈ എടുക്കുന്നില്ലെങ്കില്‍ വേറെ ആളെ നിയമിക്കാം. കമ്മിറ്റി അംഗങ്ങളുടെ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പും, മൊത്തം റെസിഡന്റ് അസോസിയേഷന്റെ വേരോരു ഗ്രൂപ്പും ഉണ്ടാക്കണം.

4. അസോസിയേഷനിലെ എല്ലാവര്‍ക്കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പടെ എന്തെങ്കിലും ഒക്കെ റോള്‍ നല്‍കണം. അതേ സമയം തന്നെ ഓരോരുത്തര്‍ക്കും അറിയാവുന്ന സ്‌കില്‍ അനുസരിച്ചുള്ള റോള ആണ് കൊടുക്കേണ്ടത്. ഫ്‌ലാറ്റിലുള്ള ഡോക്ടര്‍ റോഡില്‍ ഇറങ്ങി നിന്ന് കാറ് തള്ളി ക്കൊടുക്കുന്നതും, പാചകത്തില്‍ പരിചയമുള്ളവര്‍ രോഗിയെ പരിചരിക്കാന്‍ പോകുന്നതും നല്ല രക്ഷാ പ്രവര്‍ത്തനം അല്ല.

5. ദുരന്തകാലത്ത് ഏറ്റവും പ്രധാനം സുതാര്യമായ കമ്മൂണിക്കേഷന്‍ ആണ്. മഴ മൂലം ഉള്ള പ്രശ്‌നത്തെ പറ്റി, അത് എങ്ങനെ നിങ്ങളെ എങ്ങനെ ബാധിക്കാം എന്ന കാര്യത്തെ പറ്റിയൊക്കെ തുറന്ന് ചര്‍ച്ച നടത്തണം. കിട്ടുന്ന വിവരങ്ങള്‍ എല്ലാവരും ആയി പങ്കു വക്കണം, അങ്ങനെ പങ്കുവെക്കുന്നുണ്ട് എന്ന് എല്ലാവര്‍ക്കും തോന്നണം. ഓരോ ദിവസവും വൈകിട്ട് ആറുമണിക്ക് മുന്‍ പറഞ്ഞ സംഘത്തലവന്മാരുടെ മീറ്റിംഗ് കൂടണം, പൊതുവായി പങ്കുവെക്കേണ്ട വിവരങ്ങള്‍ തീരുമാനിക്കണം, അവ ഉടന്‍ തന്നെ റെസിഡന്റ് അസോസിയേഷന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെക്കുകയും വേണം.

6. അസോസിയേഷന്‍ അംഗങ്ങളില്‍ ആരോഗ്യം കൊണ്ടോ സാമ്പത്തിക സ്ഥിതികൊണ്ടോ ബുദ്ധിമുട്ടുള്ളവര്‍ ഉണ്ടോ എന്ന് പരസ്പരം ആലോചിച്ച് അറിയണം. മഴ കാരണം ഏറെ ദിവസമായി തൊഴിലിനു പോകാത്തവരോ അസുഖം ഉണ്ടെങ്കിലും ഡോക്ടറെ കാണാന്‍ പോകാത്തവരോ ഒക്കെ ഉണ്ടായിരിക്കും. അഭിമാനം കാരണം അവരുടെ പ്രശ്‌നങ്ങള്‍ അവര്‍ പങ്കുവച്ചില്ല എന്ന് വരും. നിങ്ങളുടെ അയല്‍ക്കാരുടെ ആരോഗ്യത്തിലും അടുക്കളയിലും നിങ്ങളുടെ കണ്ണ് പ്രത്യേകം വേണം. സ്ത്രീകളുടെ കൂട്ടായ്മകള്‍ക്ക് ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യാന്‍ പറ്റും

7. നിങ്ങളുടെ അസോസിയേഷനില്‍ വിദേശത്ത് ഉള്ളവര്‍ മിക്കവാറും കാണും. അവരെയും നിങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തണം. അവരുടെ ബന്ധുക്കള്‍ നാട്ടില്‍ ഉണ്ടെങ്കില്‍ അവരുടെ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം.

8.ദുരന്ത നിവാരണത്തിന് ഉള്ള സാമ്പത്തിക ചിലവുകള്‍ കഴിവ് പോലെ പങ്കിട്ടെടുക്കുക, വിദേശത്ത് ഉള്ളവരോട് ഇക്കാര്യം പറഞ്ഞാല്‍ അവര്‍ തീര്‍ച്ചയായും സഹായിക്കും. നമുക്ക് അറിയാവുന്നവര്‍ക്കും പണം ശരിയായി വിനിയോഗിക്കും എന്ന് ഉറപ്പുള്ളവര്‍ക്കും പണം കൊടുക്കാനാണ് എല്ലാവര്‍ക്കും താല്പര്യം. അതുകൊണ്ട് തന്നെ റെസിഡന്റ് അസോസിയേഷനുകള്‍ക്ക് പണം ഒരു ബുദ്ധിമുട്ടാവില്ല. നിങ്ങള്‍ ഇപ്പോള്‍ വിദേശത്താണ്, കേരളത്തില്‍ ദുരന്ത നിവാരണത്തിന് കുറച്ചു പണം കൊടുക്കണം എന്ന് പദ്ധതി ഉണ്ടെങ്കില്‍ ആദ്യം തന്നെ നിങ്ങളുടെ റെസിഡന്റ് അസോസിയേഷനില്‍ വിളിച്ചു ചോദിക്കുക.

9. ദുരന്ത നിവാരണ സംഘത്തില്‍ ഉള്ളവരുടെ സുരക്ഷ ഏറ്റവും പ്രധാനമാണ്. ഒരു കാരണവശാലും ഇരുപത്തി നാല് മണിക്കൂറൊന്നും പണിയെടുക്കരുത്, പരിചയമില്ലത്ത പണിക്ക് പോയി മറ്റുള്ളവര്‍ക്ക് പണിയുണ്ടാക്കരുത് .

10. സ്ത്രീകളും കുട്ടികളും റിട്ടയര്‍ ചെയ്തവരും ഒക്കെ ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങണം. ദുരന്ത നിവാരണം യുവാക്കളുടെ മാത്രം ജോലിയല്ല.

11. നിങ്ങളുടെ വീടിന്റെ അടുത്തുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ദുരിത ബാധിതരോ, കൂടുതല്‍ ബുദ്ധിമുട്ടുള്ളവരോ, മറുനാട്ടുകാരോ ഒക്കെ ഉണ്ടെങ്കില്‍ അവരെയും നിങ്ങളുടെ കഴിവും സംവിധാനങ്ങളും ഉപയോഗിച്ച് സഹായിക്കണം.

12. എല്ലാ സമയത്തും സ്ഥലം പഞ്ചായത്ത് മെമ്പര്‍, എം എല്‍ എ എന്നിവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടുകൊണ്ടേ ഇരിക്കുക. നിങ്ങള്‍ക്ക് സഹായം വേണമെങ്കില്‍ പറയുക. അല്ല നിങ്ങള്‍ക്ക് എന്തെങ്കിലും സഹായം അവര്‍ക്ക് ചെയ്യാന്‍ പറ്റുമെങ്കില്‍ അക്കാര്യവും പറയുക.

മഴയും വെള്ളപ്പൊക്കവും ഒന്നും നമുക്ക് തടയാന്‍ പറ്റില്ല, പക്ഷെ കേരളത്തില്‍ ഒരു ദുരന്തം ഉണ്ടായപ്പോള്‍ അത് മാതൃകാപരമായിട്ടാണ് നാം നേരിട്ടതെന്ന് ഉള്ള ആശ്വാസം എങ്കിലും നമുക്ക് ഉണ്ടായിരിക്കണം. റെസിഡണ്ട് അസോസിയേഷന്‍ ആണ് ദുരന്ത നിവാരണത്തിന് ഏറ്റവും നല്ല യൂണിറ്റ് എന്ന് പറഞ്ഞുവെങ്കിലും മറ്റുള്ള ഏത് സംഘടനയുടെ കീഴിലും നിങ്ങള്‍ക്ക് ദുരന്ത നിവാരണ സംഘങ്ങള്‍ ഉണ്ടാക്കാം, അത് പാര്‍ട്ടിയാണെങ്കിലും മതമാണെങ്കിലും. പക്ഷെ ആശ്വാസം നല്‍കുന്ന കാര്യത്തില്‍ പാര്‍ട്ടിയും മതവും വിഷയമാക്കരുത്.

മുന്‍പ് പറഞ്ഞതൊക്കെ വെള്ളം കയറി വരുന്ന സമയത്തും വെള്ളപ്പൊക്കം നില്‍ക്കുന്ന സമയത്തും ഉള്ള കാര്യങ്ങള്‍ ആണ്. വെള്ളം ഇറങ്ങിക്കഴിയുമ്പോള്‍ ചെയ്യേണ്ട വേറെ കാര്യങ്ങള്‍ ഉണ്ട്. വീടുകള്‍ വൃത്തിയാക്കുക, മാലിന്യങ്ങള്‍ മാറ്റിക്കളയുക, കിണര്‍ ശുചീകരിക്കുക എന്നൊക്കെ, അതൊക്കെ ഞാന്‍ പതുക്കെ പറയാം.

സുരക്ഷിതരായിരിക്കുക, മറ്റുള്ളവരെ സഹായിക്കുക. Let this be our finest hour.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com