ക്യാമ്പുകളില്‍ സ്ത്രീകളുടെ സ്വകാര്യത ഹനിക്കുന്നു, സെല്‍ഫി എടുക്കരുത്; വേണ്ടത് പുതപ്പുകള്‍, അടിവസ്ത്രങ്ങള്‍, സാനിട്ടറി നാപ്കിനുകളെന്ന് തോമസ് ഐസക്ക്
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിയന്തരമായി സ്വീകരിക്കേണ്ട ക്രമീകരണങ്ങള്‍ വിശദീകരിച്ച് മന്ത്രി തോമസ് ഐസക്ക്. പുറത്തുനിന്ന് ഭക്ഷണം പാചകം ചെയ്ത് ആരും ക്യാമ്പുകളില്‍ വിതരണം ചെയ്യാന്‍ പാടുള്ളതല്ല. സുരക്ഷിതത്വത്തിന്റെ പ്രശ്‌നമുണ്ട്. പിന്നെ, കൊണ്ടുവരുന്ന വിശേഷാല്‍ ഭക്ഷണം എല്ലാവര്‍ക്കും തികയാത്തതിന്റെ പ്രശ്‌നങ്ങളുമുണ്ട്. ഭക്ഷണ സാമഗ്രികള്‍ക്ക് ഒരു കുറവുമില്ല. ഇനി തുണി തുടങ്ങി മറ്റു സാമഗ്രികള്‍ കൊണ്ടുവന്നാലും നേരിട്ട് വിതരണം ചെയ്യാന്‍ പാടുള്ളതല്ല. ക്യാമ്പുകളില്‍ ഇത്തരം സംഭാവനകള്‍ സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം ഉണ്ടാകും. പുതപ്പുകള്‍, അടിവസ്ത്രങ്ങള്‍, സാനിട്ടറി നാപ്കിന്‍ ഇവയാണ് വേണ്ടത് - തോമസ് ഐസക്ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ക്യാമ്പുകളിലെ ഹാളുകളിലേയ്ക്ക് സന്ദര്‍ശകര്‍ക്കു പ്രവേശനം ഉണ്ടാകില്ല. മുറികളിലേയ്ക്ക് സന്ദര്‍കരുടെ ഒഴുക്കാണ്. ഇത് മുറികളിലേയ്ക്ക് ചെളിയും മറ്റും കൊണ്ടുവരുന്നു. സ്ത്രീകളുടെ സ്വകാര്യത ഹനിക്കുന്നു. എന്തെങ്കിലും സാധനങ്ങള്‍ സഹായമായി നല്‍കി നിര്‍ബന്ധപൂര്‍വ്വം സെല്‍ഫി എടുക്കുന്നവരെയും കാണാന്‍ കഴിഞ്ഞു. ഇന്നു മുതല്‍ എല്ലാ ക്യാമ്പ് ഗേറ്റുകളിലും പൊലീസ് ഉണ്ടാവും. അനുവാദത്തോടെ മാത്രമേ അകത്തു പ്രവേശിക്കാനാകൂ. കഴിവതും വാഹനങ്ങള്‍ ക്യാമ്പിനു പുറത്തു പാര്‍ക്ക് ചെയ്യുക - ഐസക്ക് പറഞ്ഞു.
മന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആലപ്പുഴ ജില്ലയില്‍ 622 ക്യാമ്പുകളിലായി 2,70,412 ആളുകള്‍ താമസിക്കുന്നു. ക്യാമ്പുകളുടെ നടത്തിപ്പ് സംബന്ധിച്ച് വളരെ വിശദമായ നടപടിക്രമങ്ങള്‍ കളക്ടര്‍ ഇറക്കുന്നുണ്ട്. പക്ഷെ അടിയന്തരമായി വേണ്ടുന്ന ചില ക്രമീകരണങ്ങള്‍ സംബന്ധിച്ചാണ് ഈ കുറിപ്പ്. പുറത്തുനിന്ന് ഭക്ഷണം പാചകം ചെയ്ത് ആരും ക്യാമ്പുകളില്‍ വിതരണം ചെയ്യാന്‍ പാടുള്ളതല്ല. സുരക്ഷിതത്വത്തിന്റെ പ്രശ്‌നമുണ്ട്. പിന്നെ, കൊണ്ടുവരുന്ന വിശേഷാല്‍ ഭക്ഷണം എല്ലാവര്‍ക്കും തികയാത്തതിന്റെ പ്രശ്‌നങ്ങളുമുണ്ട്. ഭക്ഷണ സാമഗ്രികള്‍ക്ക് ഒരു കുറവുമില്ല. ഇനി തുണി തുടങ്ങി മറ്റു സാമഗ്രികള്‍ കൊണ്ടുവന്നാലും നേരിട്ട് വിതരണം ചെയ്യാന്‍ പാടുള്ളതല്ല. ക്യാമ്പുകളില്‍ ഇത്തരം സംഭാവനകള്‍ സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം ഉണ്ടാകും. പുതപ്പുകള്‍, അടിവസ്ത്രങ്ങള്‍, സാനിട്ടറി നാപ്കിന്‍ ഇവയാണ് വേണ്ടത്.
ക്യാമ്പുകളിലെ ഹാളുകളിലേയ്ക്ക് സന്ദര്‍ശകര്‍ക്കു പ്രവേശനം ഉണ്ടാകില്ല. മുറികളിലേയ്ക്ക് സന്ദര്‍കരുടെ ഒഴുക്കാണ്. ഇത് മുറികളിലേയ്ക്ക് ചെളിയും മറ്റും കൊണ്ടുവരുന്നു. സ്ത്രീകളുടെ സ്വകാര്യത ഹനിക്കുന്നു. എന്തെങ്കിലും സാധനങ്ങള്‍ സഹായമായി നല്‍കി നിര്‍ബന്ധപൂര്‍വ്വം സെല്‍ഫി എടുക്കുന്നവരെയും കാണാന്‍ കഴിഞ്ഞു. ഇന്നു മുതല്‍ എല്ലാ ക്യാമ്പ് ഗേറ്റുകളിലും പൊലീസ് ഉണ്ടാവും. അനുവാദത്തോടെ മാത്രമേ അകത്തു പ്രവേശിക്കാനാകൂ. കഴിവതും വാഹനങ്ങള്‍ ക്യാമ്പിനു പുറത്തു പാര്‍ക്ക് ചെയ്യുക.
കുട്ടനാട്ടിലെ പഞ്ചായത്തുകളിലെ മുഴുവന്‍ സ്റ്റാഫിനെയും ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കു പുനര്‍വിന്യസിക്കുന്നതാണ്. ആരോഗ്യ സ്റ്റാഫിനെ ഇപ്രകാരം പുനര്‍വിന്യസിച്ചു കഴിഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളുള്ള പഞ്ചായത്ത് / മുനിസിപ്പാലിറ്റികളിലെ സ്റ്റാഫുകളെ ക്യാമ്പുകളിലേയ്ക്ക് നിയോഗിക്കുന്നതാണ്. എല്ലാ ക്യാമ്പുകളിലേയ്ക്കും ക്യാമ്പ് ഓഫീസര്‍മാര്‍, മറ്റു ചുമതലക്കാര്‍ എന്നിവരെ സംബന്ധിച്ച് വിശദമായ നിര്‍ദ്ദേശം ഇന്ന് ഇറങ്ങും.
എല്ലാ ക്യാമ്പുകളിലും പ്രത്യേകം സ്‌റ്റോറുകള്‍ ഉണ്ടാകും. ഇപ്പോഴത്തെപ്പോലെ ഇന്റന്റുമായി കളക്ട്രേറ്റില്‍ വന്നു ബഹളം വയ്‌ക്കേണ്ട ആവശ്യമില്ല. ഇതിനായുള്ള പ്രത്യേക ആപ്പ് വഴി ഇന്റന്റ് ചെയ്താല്‍ സാധന സാമഗ്രികള്‍ ക്യാമ്പില്‍ എത്തിക്കും.
ക്യാമ്പുകളിലെ മുഴുവന്‍ അന്തേവാസികളും രജിസ്റ്റര്‍ ചെയ്യണം. ഇതിനായി പ്രത്യേക രജിസ്‌ട്രേഷന്‍ സംഘങ്ങളെ എല്ലാ ക്യാമ്പുകളിലേയ്ക്കും നിയോഗിക്കുന്നുണ്ട്. അവര്‍ ഒരു കേന്ദ്രത്തിലിരുന്ന് അന്തേവാസികളെ മുഴുവന്‍ അവിടേയ്ക്ക് വരുത്തുന്നതിനു പകരം ഓരോ ക്ലാസ് മുറികളിലും ഹാളുകളിലും ചെന്ന് കുടുംബങ്ങളെ രജിസ്റ്റര്‍ ചെയ്യുന്നതാണ്. മതിയായ രേഖകള്‍ ഇല്ലെങ്കില്‍ അവ പിന്നീട് ഹാജരാക്കിയാല്‍ മതിയാകും. പുറത്തു വീടുകളിലോ സ്വകാര്യ താമസയിടങ്ങളിലോ തങ്ങുന്നവരും അവരുടെ ഏറ്റവും അടുത്തുള്ള ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഉണ്ടാകും. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ക്യാമ്പിലെ ഭക്ഷണം, ആരോഗ്യ പരിരക്ഷ എന്നിവയ്ക്ക് അവകാശമുണ്ടാകും. ക്യാമ്പ് രജിസ്‌ട്രേഷന്‍ ഒരു പ്രധാന രേഖയായതിനാല്‍ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ