തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോക്കെതിരെ അന്വേഷണം. സൈനിക വേഷത്തിലെത്തിയ ആള്‍ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്നും, ഭരണം നഷ്ടമാകുമെന്ന് ഭയന്ന് സര്‍ക്കാര്‍ സൈന്യത്തെ വിളിക്കാത്തതാണെന്നും ആരോപിച്ചിരുന്നു. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നയാള്‍ സൈനികനല്ലെന്ന് കരസേനാ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. ഇപ്പോഴത്തെ ദുരിതത്തെ മറികടക്കാനാണ് ഇന്ത്യന്‍ സൈന്യം ശ്രമിക്കുന്നത്. ഇതിനിടെ കരസേനയുടെ പേരില്‍ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ഭരണം നഷ്ടമാകുമെന്ന് ഭയന്ന് പിണറായി വിജയനും കൂട്ടരും സൈന്യത്തെ വിളിക്കാത്തതാണെന്നും സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി സര്‍ക്കാരിന് ഒന്നുമറിയില്ലെന്നുമായിരുന്നു ഇയാളുടെ പ്രസ്താവന. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈനികരെ ഏല്‍പ്പിക്കാനാവില്ലെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിച്ച ഇയാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. വീഡിയോ വ്യാജമാണോ എന്നറിയാതെ നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയേയും സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. രക്ഷാ പ്രവര്‍ത്തനത്തെ അപഹസിച്ചും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയും പട്ടാളവേഷത്തില്‍ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വീഡിയോ പ്രചാരണം നടത്തിയ സംഭവത്തിലും ദുരിതശ്വാസ നിധിയെ കുറിച്ച് ഓഡിയോ രൂപത്തില്‍ വ്യാജപ്രചാരണം നടത്തിയതുമായും ബന്ധപ്പെട്ട് അന്വേഷിക്കാന്‍ സൈബര്‍ സെല്ലിനോട് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശിച്ചു.
സംഭവത്തില്‍ കരസേനയും അന്വേഷണം ആരംഭിച്ചു. സൈനിക വേഷത്തില്‍ ഇയാൾ നടത്തിയ പ്രസ്താവനകള്‍ സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിച്ചിരുന്നു. സൈന്യവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഈ നമ്പറിൽ വാട്സാപ് ചെയ്യാം 7290028579.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ