തിരുവനന്തപുരം: പ്രളയക്കെടുതികള്‍ വിലയിരുത്താനും ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരെ സാന്ത്വനിപ്പിക്കാനും പരാതികൾ കേൾക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി. രാവിലെ 8.45ന് ഹെലികോപ്റ്ററിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ ഇറങ്ങിയ മുഖ്യമന്ത്രി കാൽനടയായാണ് ദുരിതബാധിതരുടെ അടുത്തേക്കുപോയത്. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ, സജി ചെറിയാൻ എംഎൽഎ, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡിജിപി ലോക്നാഥ് ബെഹ്റ, ആലപ്പുഴ കലക്ടർ എസ്.സുഹാസ്, ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രൻ തുടങ്ങിയവർ മുഖ്യമന്ത്രിയെ അനുഗമിച്ചു.
ചെങ്ങന്നൂർ ക്യാമ്പിൽ നിന്നും മുഖ്യമന്ത്രി കോഴഞ്ചേരിയിലെ ക്യാംപിലെത്തി. അവിടെ നിന്നും 11 മണിയോടെ ആലപ്പുഴയിലെത്തും.ആലപ്പുഴയില്‍ ലിയോ തേര്‍ട്ടീന്ത് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാകും മുഖ്യമന്ത്രി എത്തുക. പിന്നീട് ഉച്ചയ്ക്ക് ഒന്നരയോടെ ചാലക്കുടിയിലെത്തും. അവിടുത്തെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം നോര്‍ത്ത് പറവൂരിലും സന്ദര്‍ശനം നടത്തിയ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും. വൈകീട്ട് തിരുവനന്തപുരത്ത് നടക്കുന്ന അവലോകന യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. ക്യാംപുകളിലും ബന്ധുവീടുകളിലുമായി വീട്ടിലേക്കു മടങ്ങാനാകാതെ 13.43 ലക്ഷം പേരുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ