മലപ്പുറം: കൊണ്ടോട്ടിയില്‍ ആത്മീയതയുടെ പേരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സിദ്ധന്‍ അറസ്റ്റില്‍. കരിപ്പൂര്‍ പുളിയംപറമ്പ് മാപ്പിളക്കണ്ടി അബ്ദുറഹിമാന്‍ തങ്ങളാണ് പിടിയിലായത്.
കൊണ്ടോട്ടിയിലും പരിസരങ്ങളിലും പ്രാര്‍ഥനാസമ്മേളനങ്ങള്‍ നടത്തിയ വ്യാജസിദ്ധനാണ് വലയിലായത്. അസുഖങ്ങളുമായെത്തിയ യുവതിയുടെ ചികില്‍സ മാറ്റാനെന്ന പേരിലാണ് സിദ്ധൻ ഈ വീടുമായി ബന്ധം സ്ഥാപിച്ചത്. പിന്നാലെ 17 കാരിയായ മകളെ തനിക്ക് വിവാഹം കഴിച്ചു നല്‍കണമെന്ന് ദിവ്യദര്‍ശനം ലഭിച്ചെന്നും സിദ്ധന്‍ കുടുംബത്തെ ധരിപ്പിച്ചു. കൂടാതെ അമ്മയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തെ ഒളിവില്‍ പാര്‍പ്പിച്ചും പീഡിപ്പിച്ചു. യുവതിയുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയും ഭീഷണിപ്പെടുത്തി.
കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന 11 സെന്റ് ഭൂമി പളളി നിര്‍മിക്കാനെന്ന പേരില്‍ തട്ടിയെടുത്തു. ദിവ്യദര്‍ശനത്തിന്റെ പേരില്‍ പ്രതി പലയിടങ്ങളിലായി ഒട്ടേറെ സ്ത്രീകളെ പീഡിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചു. പത്താം ക്ലാസ് തോറ്റ പ്രതി അബ്ദുറഹിമാന്‍ തങ്ങളുടെ സഹായിയായി പ്രവര്‍ത്തിച്ച ഐ.ടി വിദഗ്ധന് വേണ്ടിയും അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടുപോകല്‍ , ബലാല്‍സംഗം, പോക്സോ , മനുഷ്യക്കടത്ത് വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, മുഹമ്മദ് ഹനീഫ, എ.എസ്.ഐ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ