യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസ് :  മുഖ്യപ്രതി മുഹമ്മദ് റിയാസ് പിടിയില്‍

ജിദ്ദയില്‍ നിന്ന് കൊളംബോ വഴി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എന്‍ഐഎ ഇയാളെ പിടികൂടിയത്
യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസ് :  മുഖ്യപ്രതി മുഹമ്മദ് റിയാസ് പിടിയില്‍

കൊച്ചി : യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. യുവതിയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തത്. ജിദ്ദയില്‍ നിന്ന് കൊളംബോ വഴി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എന്‍ഐഎ ഇയാളെ പിടികൂടിയത്. 

ചെന്നൈ ഓഫീസിലേക്ക് കൊണ്ടുപോയ റിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് കൊച്ചിയിലെത്തിക്കുമെന്ന് എന്‍ഐഎ അറിയിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി സിറിയയിലേക്ക് കടത്തി ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഗുജറാത്തില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയാണ് പരാതി നല്‍കിയത്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് കേസന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. 

കേസില്‍ റിയാസിന്റെ അടുത്ത ബന്ധുവായ പറവൂര്‍ സ്വദേശി ഫയാസ്, മാഞ്ഞാലി സ്വദേശി സിയാദ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവര്‍ക്കൊപ്പം റിയാസിനെയും എത്തിച്ച് വിശദമായ ചോദ്യം ചെയ്യലിനാണ് എന്‍ഐഎയുടെ തീരുമാനം. 

പ്രണയം നടിച്ച് മുഹമ്മദ് റിയാസ് പെണ്‍കുട്ടിയെ വശംവദയാക്കുകയായിരുന്നു. 2014 ല്‍ ബംഗളൂരുവില്‍ പഠിക്കുമ്പോഴാണ് ഹിന്ദു മത വിശ്വാസിയായ പെണ്‍കുട്ടി മാഹി സ്വദേശി റിയാസിനെ പരിചയപ്പെടുന്നത്. പ്രണയത്തിലായ താനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് റിയാസ് മതം മാറാന്‍ പ്രേരിപ്പിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ പരാതി. 

പെണ്‍കുട്ടിക്കൊപ്പം വിവിധ ഇടങ്ങളില്‍ താമസിച്ച റിയാസ് വിവാഹം രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത് വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണെന്ന് പൊലീസ് കണ്ടെത്തി. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയശേഷം സൗദിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് സിറിയയിലെത്തിച്ച് ഐഎസിന് കൈമാറാനായിരുന്നു പദ്ധതിയെന്ന് പെണ്‍കുട്ടി ആരോപിച്ചു. പെണ്‍കുട്ടി അച്ഛനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സൗദിയിലുള്ള സുഹൃത്ത് മുഖേനയാണ് പെണ്‍കുട്ടി രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com