കൊച്ചി: വടയമ്പാടിയില്‍ ജാതിവിവേചനമില്ലെന്ന് കെപിഎംഎസ് നേതാവ്. കെപിഎംഎസ് ശാഖയുടെ യോഗമുള്‍പ്പെടെ പതിവായി ക്ഷേത്ര സ്ഥലത്ത് നടത്തിയിട്ടുണ്ടെന്നും ആരും തടസം സൃഷ്ടിച്ചിട്ടില്ലെന്നും കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വടയമ്പാടി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റും എന്‍.എസ്.എസ് കരയോഗം പ്രസിഡന്റുമായ രമേഷ്‌കുമാര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെപി സുരേഷ് എന്നിവര്‍ക്കൊപ്പമാണ് തുറവൂര്‍ സുരേഷ് വാര്‍ത്താ സമ്മേളനം നടത്തിയത്.
വടയമ്പാടിയില്‍ 42 പുലയ സമുദായ കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്ന് സുരേഷ് പറഞ്ഞു. അവരില്‍ ഏഴ് കുടുംബങ്ങളെ പുറത്തുനിന്നുള്ളവര്‍ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കി ചാവേറാക്കുകയായിരുന്നു. ജാതിമതിലെന്ന് വിളിച്ച് സമുദായാംഗങ്ങളെ അപമാനിക്കാനാണ് ശ്രമിച്ചത്. തങ്ങളെ അവിടെനിന്ന് പാലായനം ചെയ്യിക്കാനാണ് ശ്രമം. കെപിഎംഎസ് ശാഖയുടെ യോഗമുള്‍പ്പെടെ പതിവായി ക്ഷേത്ര സ്ഥലത്ത് നടത്തിയിട്ടുണ്ട്. ആരും തടസം സൃഷ്ടിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വടയമ്പാടി ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശദീകരിക്കാന്‍ ക്ഷേത്ര ഭൂസംരക്ഷണ സമിതി ഈമാസം എട്ടിന് വൈകിട്ട് അഞ്ചിന് ചൂണ്ടിയില്‍ പൊതുയോഗം സംഘടിപ്പിക്കുമെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു. പൊതുസമൂഹത്തെ വസ്തുതകള്‍ ബോദ്ധ്യപ്പെടുത്താനാണ് വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികള്‍ പങ്കെടുക്കുന്ന യോഗം സംഘടിപ്പിക്കുന്നതെന്ന് ക്ഷേത്ര പ്രസിഡന്റും എന്‍എസ്എസ് കരയോഗം പ്രസിഡന്റുമായ രമേഷ് കുമാര്‍ ്അറിയിച്ചു.
ഇരവിരാമന്‍കര്‍ത്ത എന്‍എസ്എസ് കരയോഗത്തിന് കൈമാറിയതാണ് ക്ഷേത്രവും ഒരേക്കര്‍ 20 സെന്റ് സ്ഥലവും. കീഴ്ക്കാവ് സ്ഥിതി ചെയ്യുന്നതും ഉത്സവത്തിന് ഉപയോഗിക്കുന്നതുമായ 95 സെന്റ് സ്ഥലത്തിന് 1981 ല്‍ സര്‍ക്കാര്‍ പട്ടയം നല്‍കി. പഞ്ചായത്തിന്റെ അനുമതിയോടെയാണ് അവിടെ മതില്‍ നിര്‍മിച്ചത്. അവസരം മുതലെടുത്ത് പുറത്തുനിന്നെത്തിയ ചിലരാണ് ഏതാനും ദളിത് കുടുംബങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരം നടത്തിയതും മതില്‍ തകര്‍ത്തതും.
കഴകം ചെയ്യുന്നത് കുഞ്ഞി കുറുമ്പയെന്ന ദളിത് സ്ത്രീയാണ്. എല്ലാ സമുദായങ്ങളും ആരാധന നടത്തുന്ന ക്ഷേത്രത്തില്‍ ആരോടും വിവേചനം കാട്ടിയിട്ടില്ല. പൊതുസ്ഥലം ഉപയോഗിക്കുന്നതിന് ആരെയും വിലക്കിയിട്ടില്ല.
നിയമനടപടികള്‍ പാലിച്ച് കെട്ടിയ മതിലാണ് തകര്‍ക്കപ്പെട്ടതെന്ന് രമേഷ് കുമാര്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ വിളിച്ച യോഗത്തിലെ തീരുമാനപ്രകാരം സമാധാനാന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് രമേഷ് കുമാര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ