ഗൗരി നേഘയുടെ ആത്മഹത്യ; ആഘോഷപൂര്‍വം അധ്യാപികമാരെ തിരിച്ചെടുത്ത പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് 

അധ്യാപികമാരെ ആഘോഷപൂര്‍വം തിരിച്ചെടുത്തത് അംഗീകരിക്കാനാവില്ലെന്നും ഡിഡിഇ 
ഗൗരി നേഘയുടെ ആത്മഹത്യ; ആഘോഷപൂര്‍വം അധ്യാപികമാരെ തിരിച്ചെടുത്ത പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് 

തിരുവനന്തപുരം: അധ്യാപികമാരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കൊല്ലം ട്രിനിറ്റി ലെയിസിയം സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ജോണിയെ പുറത്താക്കണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റിന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശം. 

പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹയുടെ ആത്മഹത്യക്ക് കാരണക്കാരായ അധ്യാപികമാരായ സിന്ധു,ക്രസന്റ് എന്നിവരുടെ സസ്‌പെന്‍ഷന്‍ കഴിഞ്ഞുള്ള തിരിച്ചുവരവ് കേക്ക് മുറിച്ച് ആഘോഷിച്ച സ്‌കൂള്‍ അധികൃതരുടെ നടപടി വിവാദമായതിന് പിന്നാലെയാണ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ പ്രിന്‍സിപ്പലിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി. 

അധ്യാപികമാരെ ആഘോഷപൂര്‍വം തിരിച്ചെടുത്തത് അംഗീകരിക്കാനാവില്ലെന്നും പ്രിന്‍സിപ്പലിന് പ്രായപരിധി കഴിഞ്ഞുവെന്നും ഡിഡിഇ വിലയിരുത്തി. 

വെല്‍ക്കം ബാക്ക് ക്രസന്റ് ആന്റ് സിന്ധു എന്ന് എഴുതിയ കേക്ക് മുറിച്ച് ആഘോഷപൂര്‍വം ഈ മാസം നാലിനായിരുന്നു ഗൗരിയുടെ മരണത്തിന് പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അധ്യാപികമാരെ സ്‌കൂള്‍ തിരിച്ചെടുത്തത്. ഹൈക്കോടതി നേരത്തെ ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. 

അധ്യാപികമാര്‍ ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. 
അധ്യാപികമാര്‍ രണ്ടുപേരും ചേര്‍ന്ന് ഗൗരിയെ മാനസികമായി പീഡിപ്പിച്ചതായും, കുട്ടിയെ ആണ്‍കുട്ടികള്‍ക്കിടയില്‍ ഇരുത്തി ശിക്ഷിച്ചതായും ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും പ്രതികളാക്കി പൊലീസ് കേസെടുത്തത്.

ഇവര്‍ക്ക് സസ്‌പെന്‍ഷനിലായിരുന്ന മൂന്നു മാസക്കാലത്തെ ശമ്പളം നല്‍കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. സസ്‌പെന്‍ഷനു പകരം ശമ്പളത്തോടുകൂടിയ അവധിയാണ് ഇരുവര്‍ക്കും മാനേജ്!മെന്റ് നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com