ഇന്ത്യയില്‍ ഹൈന്ദവത നിലനിന്നാല്‍ മാത്രമേ മതേതരത്വം ഉണ്ടാവൂ എന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ. ജാമിദ. കണ്ണൂരില്‍ ബി.ജെ.പി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ അനുസ്മരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ഇന്ത്യയില്‍ ആദ്യമായി ജുമാ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ വനിത എന്ന പേരിലാണ് ഇവര്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയത്.
മുത്തലാഖ് നിരോധന ബില്ലിനെ പിന്തുണച്ചതിനും ഇസ്ലാമിലെ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിനും തനിക്കെതിരെ പരസ്യമായി വധഭീഷണിയും വധശ്രമവും ഉയര്‍ന്നിട്ടും കേരളത്തിലെ ഇടതു പുരോഗമന സമൂഹം തനിക്ക് പിന്തുണ നല്‍കിയില്ലെന്നും ജാമിദ ആരോപിച്ചു. സമൂഹത്തെ നവീകരിക്കാന്‍ ശ്രമിച്ചതിനാണ് തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. അതു തന്നെയാണ് ദീന്‍ദയാല്‍ ഉപാധ്യായയ്ക്കും സംഭവിച്ചതെന്നും ജാമിദ പറഞ്ഞു.
വേദി നോക്കാതെ മതവികാരം വ്രണപ്പെടുത്തി സംസാരിച്ച കവി കുരീപ്പുഴ ശ്രീകുമാറിനോട് സംഘടാകര്‍ വിയോജിപ്പ് അറിയിക്കുക മാത്രമാണ് ചെയ്തത്. കവിക്ക് അത് മറ്റൊരു വേദിയില്‍ പറയാമായിരുന്നു. താങ്കള്‍ പറഞ്ഞത് ശരിയായില്ല എന്ന് പറഞ്ഞത് വധശ്രമമായി പ്രചരിപ്പിക്കപ്പെട്ടു. ഇടതു പുരോഗമന സമൂഹം കവിക്ക് പിന്തുണയുമായി എത്തി. ആ സംഭവത്തില്‍ എതിര്‍ പക്ഷത്തുള്ളവരില്‍ മുസ്ലീം പേരുകാര്‍ ഒരാളെങ്കിലുമുണ്ടെങ്കില്‍ കുരീപ്പുഴയ്ക്ക് ആ പിന്തുണ ലഭിക്കില്ലായിരുന്നെന്നും ജാമിദ പറഞ്ഞു.
തന്നെ കൊല്ലാന്‍ ശ്രമിച്ചത് മുസ്ലീം നാമധാരികള്‍ ആയതിനാല്‍ തനിക്ക് പിന്തുണയുമായി ആരും വന്നില്ല. മുസ്ലീങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന മുസ്ലീം ലീഗും എസ്.ഡി.പി.ഐയും തന്നെ സംഘപരിവാറായി ചിത്രീകരിക്കുകയാണ്. മതഭേദമില്ലാതെ ആര്‍ക്കും പ്രവര്‍ത്തിക്കാവുന്ന സംഘടനയാണ് ബി.ജെ.പിയും ആര്‍.എസ്.എസും. ഇസ്ലാം രാഷ്ട്രം ഉണ്ടാകാതിരിക്കാന്‍ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. അഖിലയ്ക്ക് മാത്രമല്ല, അഖിലയുടെ അച്ഛനും മനുഷ്യാവകാശമുണ്ടെന്നും ജാമിദ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ