കേരളത്തിന്റെ നേട്ടങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ ബിജെപിക്ക് ലഭിച്ച പ്രഹരമാണ് നീതി ആയോഗ് റിപ്പോര്‍ട്ട് : മന്ത്രി തോമസ് ഐസക്ക്

കേരളത്തെ ലോകത്തിനു മുന്നില്‍ ഇകഴ്ത്തിക്കാണിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. 
കേരളത്തിന്റെ നേട്ടങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ ബിജെപിക്ക് ലഭിച്ച പ്രഹരമാണ് നീതി ആയോഗ് റിപ്പോര്‍ട്ട് : മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം :  കേരളത്തിന്റെ സാമൂഹ്യസുരക്ഷാ നേട്ടങ്ങളെ ലോകത്തിനു മുന്നില്‍ അപകീര്‍ത്തിപ്പെടുത്താന്‍ സംഘടിതമായ വ്യാജപ്രചരണം നടത്തിയ ബിജെപി നേതാക്കള്‍ നീതി ആയോഗിന്റെ ആരോഗ്യസൂചികാ റിപ്പോര്‍ട്ടിനു മുന്നില്‍ നൂറ്റൊന്ന് ഏത്തമിടണമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. റിപ്പോര്‍ട്ടു പ്രകാരം ആരോഗ്യസൂചികയില്‍ കേരളം ഒന്നാമതും ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശ് അവസാന സ്ഥാനത്തുമാണ്. കേരളത്തിന്റെ നേട്ടങ്ങളെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കു മുഖമടച്ചു ലഭിച്ച പ്രഹരമാണ് നീതി ആയോഗ് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ധനമന്ത്രി പറഞ്ഞു. 


ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പല മേഖലകളിലും രാജ്യത്തിനാകെ മാതൃകയാണു കേരളം. ആ നേട്ടങ്ങളുടെ ഏഴയലത്തുപോലും ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്ല. അങ്ങനെയുള്ള കേരളത്തെ ലോകത്തിനു മുന്നില്‍ ഇകഴ്ത്തിക്കാണിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. രാഷ്ട്രീയലാഭം സ്വപ്നം കണ്ട് മൂന്നാംകിട നുണ പ്രചാരണം നടത്തുകയായിരുന്നു ബിജെപിയെന്നും തോമസ് ഐസക്ക് ആരോപിച്ചു. 


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
 

കേരളത്തിന്റെ സാമൂഹ്യസുരക്ഷാ നേട്ടങ്ങളെ ലോകത്തിനു മുന്നില്‍ അപകീര്‍ത്തിപ്പെടുത്താന്‍ സംഘടിതമായ വ്യാജപ്രചരണം നടത്തിയ ബിജെപി നേതാക്കള്‍ നീതി ആയോഗിന്റെ ആരോഗ്യസൂചികാ റിപ്പോര്‍ട്ടിനു മുന്നില്‍ നൂറ്റൊന്ന് ഏത്തമിടണം. റിപ്പോര്‍ട്ടു പ്രകാരം ആരോഗ്യസൂചികയില്‍ കേരളം ഒന്നാമതും ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശ് അവസാന സ്ഥാനത്തുമാണ്. കേരളത്തിന്റെ നേട്ടങ്ങളെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കു മുഖമടച്ചു ലഭിച്ച പ്രഹരമാണ് നീതി ആയോഗ് റിപ്പോര്‍ട്ട്.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പലമേഖലകളിലും രാജ്യത്തിനാകെ മാതൃകയാണ് കേരളം. ആ നേട്ടങ്ങളുടെ ഏഴയലത്തുപോലും ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്ല. അങ്ങനെയുള്ള കേരളത്തെ ലോകത്തിനു മുന്നില്‍ ഇകഴ്ത്തിക്കാണിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. അതിന് കേരളത്തിലെ സംഘപരിവാറുകാരും കൂട്ടുനിന്നു എന്നതാണ് ഏറ്റവും ലജ്ജാകരമായ വശം. രാഷ്ട്രീയലാഭം സ്വപ്നം കണ്ട് മൂന്നാംകിട നുണ പ്രചാരണം നടത്തുകയായിരുന്നു ബിജെപി. അവര്‍ക്കുള്ള മറുപടിയാണ് നീതി ആയോഗിന്റെ റിപ്പോര്‍ട്ട്.

ആരോഗ്യരംഗത്ത് കേരളം യുപിയെ കണ്ടു പഠിക്കണമെന്ന് നാലു മാസം മുമ്പായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടത്. ഗോരഖ്പൂറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജെന്‍ കിട്ടാതെ പിഞ്ചു കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ചെന്ന ഹൃദയഭേദകമായ വാര്‍ത്തയ്ക്കു മുന്നില്‍ രാജ്യം ശ്വാസം നിലച്ചു നിന്നപ്പോഴായിരുന്നു യോഗിയുടെ വിഡ്ഢിത്തം. വിചിത്രമായ ആ പ്രസ്താവന ആരും ഗൌരവത്തിലെടുത്തില്ല എന്നു മാത്രമല്ല, രാജ്യവ്യാപകമായി പരിഹസിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, നീതി ആയോഗിന്റെ ആരോഗ്യസൂചികാ റാങ്കിംഗ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. കേരളം ഒന്നാമത്, 21 അംഗപട്ടികയില്‍ യുപിയ്ക്ക് അവസാന റാങ്ക്.

ഇന്ത്യയില്‍ ശിശുമരണനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്. കേരളത്തില്‍ ആയിരത്തിന് 12 എന്ന കണക്കിലാണ് ശിശുമരണനിരക്ക്. ഉത്തര്‍പ്രദേശില്‍ അത് 50 ആണ്. ഇത്തരം ജീവിതസൂചികകളുടെ കാര്യത്തില്‍ കേരളം ലോകനിലവാരത്തിലാണ്. നമ്മുടെ നേട്ടങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ എത്രയോ പുറകിലാണ് യുപി.

ഞെട്ടിക്കുന്നതാണ് യുപിയിലെ ആരോഗ്യസൂചകങ്ങള്‍. ആയിരം ജനനങ്ങളില്‍ 64 പേര്‍ അഞ്ചു വയസിനു മുമ്പു മരിക്കുന്നു. 35 പേര്‍ ഒരു മാസത്തിനുള്ളിലും. 50 പേര്‍ ഒരു വര്‍ഷം തികയ്ക്കുന്നില്ല. അതിജീവിക്കുന്നവരില്‍ വളര്‍ച്ച മുരടിക്കുന്നവരുടെ എണ്ണം 50.4 ശതമാനമാണ്. യുപിയിലെ നവജാതശിശുക്കളുടെ അതിജീവനശേഷി ബീഹാറിനേക്കാള്‍ നാലു വര്‍ഷവും ഹരിയാനയെക്കാള്‍ അഞ്ചുവര്‍ഷവും ഹിമാചല്‍ പ്രദേശിനേക്കാള്‍ ഏഴു വര്‍ഷവും കുറവാണ്. മാതൃമരണനിരക്കിലാകട്ടെ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് യുപി. 62 ശതമാനം ഗര്‍ഭിണികള്‍ക്കും മിനിമം ഗര്‍ഭശുശ്രൂഷ പോലും ലഭിക്കുന്നില്ല.

ഇന്ത്യയില്‍ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് യുപി. എന്നാല്‍ ജനസംഖ്യാ വര്‍ദ്ധനയ്ക്ക് അനുസരിച്ച് പ്രാഥമികാരോഗ്യ സംവിധാനങ്ങള്‍ കൂടുകയല്ല, കുറയുകയാണ് ചെയ്യുന്നത്. 2015ലെ റൂറല്‍ ഹെല്‍ത്ത് സ്റ്റാറ്റിറ്റിക്‌സ് അനുസരിച്ച് 15 വര്‍ഷത്തിനുള്ളില്‍ ജനസംഖ്യ 25 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എട്ടു ശതമാനത്തോളം കുറയുകയാണ് ചെയ്തത്.

ഈ യാഥാര്‍ത്ഥ്യം കണ്ണു തുറന്നു കാണുകയാണ് ബിജെപി ചെയ്യേണ്ടത്. ശോചനീയമായ ഈ അവസ്ഥയ്ക്കു സാമൂഹ്യപങ്കാളിത്തത്തോടെ പരിഹാരം കാണുന്നതിനു പകരം വര്‍ഗീയത ഇളക്കിവിടുകയാണ് അവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com