ഷുഹൈബിനെ വെട്ടിയ സംഘത്തില്‍ ആകാശ് തില്ലങ്കേരി ഇല്ല;  വെട്ടിയത് മൂന്നുപേരെന്ന് ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ്

26-27 വയസ്സുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. ആകാശിനോളം ശരീരവലിപ്പം അക്രമിസംഘത്തിലുള്ളവര്‍ക്ക് ഉണ്ടായിരുന്നില്ല
ഷുഹൈബിനെ വെട്ടിയ സംഘത്തില്‍ ആകാശ് തില്ലങ്കേരി ഇല്ല;  വെട്ടിയത് മൂന്നുപേരെന്ന് ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ്

കണ്ണൂര്‍ : മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തില്‍ ഇപ്പോള്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍. ഷുഹൈബിനൊപ്പം വെട്ടേറ്റ് ചികില്‍സയില്‍ കഴിയുന്ന നൗഷാദിന്റേതാണ് വെളിപ്പെടുത്തല്‍. മൂന്നുപേരാണ് ഷുഹൈബിനെ വെട്ടിയത്. ആകാശിനോളം ശരീരവലിപ്പം അക്രമിസംഘത്തിലുള്ളവര്‍ക്ക് ഉണ്ടായിരുന്നില്ല. 26-27 വയസ്സുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. 30 വയസ്സില്‍ താഴെ പ്രായമുള്ളവരാണ് കൊലയാളി സംഘത്തിലെ എല്ലാവരും. ഇവര്‍ മുഖം പൂര്‍ണമായും മറച്ചിരുന്നില്ല. എന്നാല്‍ ചുണ്ടുള്‍പ്പെടുന്ന ഭാഗം കെട്ടിയനിലയിലായിരുന്നു. കൊലയാളികള്‍ എല്ലാവരും മെലിഞ്ഞവരാണെന്നും നൗഷാദ് വെളിപ്പെടുത്തി. 

വെളുത്ത വാഗണ്‍ ആര്‍ കാറിലാണ് പ്രതികള്‍ എത്തിയത്. ഫോര്‍ രജിസ്‌ട്രേഷന്‍ എന്നാണ് കാറില്‍ രേഖപ്പെടുത്തിയിരുന്നത്. ബോംബെറിഞ്ഞ് ഭീതി പരത്താന്‍ ഒരാള്‍ ശ്രമിച്ചു. വെട്ടാന്‍ വന്ന മൂന്നംഗ സംഘത്തില്‍ ആകാശ് ഇല്ല. അതേസമയം ബോംബെറിഞ്ഞവരിലോ, വാഹനം ഓടിച്ചതോ ആകാശ് തില്ലങ്കേരി ഉള്‍പ്പെട്ടിരുന്നോ എന്നറിയില്ലെന്നും നൗഷാദ് പറഞ്ഞു. 

പുറകോട്ടു വളഞ്ഞ മൂര്‍ച്ചയേറിയ, കനംകൂടിയ വാളാണ് വെട്ടാന്‍ ഉപയോഗിച്ചത്. ഷുഹൈബ് വധത്തിന് പിന്നാലെ പ്രാഥമിക തെളിവെടുപ്പിന്റെ ഭാഗം മാത്രമായാണ് തന്റെ മൊഴി രേഖപ്പെടുത്തിയത്. ആകാശിനെയും റിബിന്‍രാജിനെയും അറസ്റ്റു ചെയ്തശേഷം സ്ഥിരീകരിക്കാനായി പൊലീസ് ഇതുവരെ തന്റെ അടുത്തെത്തിയിട്ടില്ലെന്നും നൗഷാദ് വ്യക്തമാക്കി.
വാള്‍ കണ്ടെടുക്കാനോ, സ്ഥലത്ത് തെളിവെടുക്കാനോ പൊലീസ് ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. കൈക്ക് വെട്ടേറ്റ നൗഷാദ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികില്‍സയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com