തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് സർക്കാർ പിൻവലിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിച്ച വേളയിലുണ്ടായ കയ്യാങ്കളി കേസാണ് പിൻവലിച്ചത്. കേസിലെ പ്രതിയായ വി.ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ അപേക്ഷ പരിഗണിച്ചാണ് കേസ് പിൻവലിച്ചത്. സംഭവത്തെക്കുറിച്ച് മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകുന്നതിന് പ്രസക്തിയില്ലെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം അംഗീകരിച്ചുകൊണ്ടാണ് കേസ് പിന്‍വലിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
വി ശിവൻകുട്ടി, ഇ പി ജയരാജൻ തുടങ്ങി ഇടതുപക്ഷത്തെ ആറ് എംഎൽഎമാർക്കെതിരെയായിരുന്നു അന്ന് മ്യൂസിയം പോലീസ് കേസെടുത്തിരുന്നത്. സ്പീക്കറുടെ ഡയസും ചെയറും വലിച്ചെറിഞ്ഞതുൾപ്പെടെ വ്യാപക നാശനഷ്ടം അന്ന് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയ്ക്ക് വരുത്തിവെച്ചുവെന്നാണ് കേസ്. കേസ് പിൻവലിക്കുന്നതിനെതിരെ നേരത്തെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. എന്നാൽ പ്രതിപക്ഷ നിലപാട് സർക്കാർ തള്ളുകയായിരുന്നു.
2015 മാര്‍ച്ച് 13ന് അന്ന് ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു കേരളത്തെ നാണക്കേടിലാക്കിയ അക്രമം സഭയിൽ അരങ്ങേറിയത്. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനായി ഇടത് എംഎല്‍എമാര്‍ സഭയില്‍ കൈയ്യാങ്കളി നടത്തിയെന്നാണ് കേസ്. സംഘര്‍ഷത്തിന്റെ ഫലമായി രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങള്‍ സഭയ്ക്ക് നേരിട്ടതായാണ് വിലയിരുത്തൽ. ക്രൈംബ്രാഞ്ച് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ