തിരുവനന്തപുരം: ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇന്ന് ഉപവാസമിരിക്കും. സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്നു രാവിലെ മുതല്‍ ഇരുപത്തിനാല് മണിക്കൂറാണ് ഉപവാസ സമരം നടത്തുക.
പട്ടികജാതി പട്ടിക വർഗ ക്ഷേമ മന്ത്രി എ കെ ബാലന്‍ രാജിവയ്ക്കുക, പട്ടികജാതി,വര്‍ഗ്ഗ ക്ഷേമത്തിനായി സര്‍ക്കാര്‍ ചിലവഴിച്ചതായി അവകാശപ്പെടുന്ന തുക സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുക, മധുവിന്റെ കുടുംബത്തിന് ഇരുപത്തഞ്ച് ലക്ഷം രൂപ അനുവദിക്കുക, കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കുമ്മനത്തിന്റെ ഉപവാസം.
രാവിലെ 10.30 ന് ബിജെപി പട്ടികവര്‍ഗ്ഗമോര്‍ച്ച അഖിലേന്ത്യപ്രസിഡന്റും ഛത്തിസ്ഗഡ് മുന്‍ ആഭ്യന്തരമന്ത്രിയുമായ റാംവിചാര്‍ നേതാം എംപി ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളി, സി.കെ.ജാനു, പി.സി.തോമസ് തുടങ്ങിയവര്‍ ഉപവാസത്തിന് അഭിവാദ്യം അര്‍പ്പിക്കാൻ എത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ