കൊല്ലം: വർക് ഷോപ്പ് നിർമ്മാണത്തിനെതിരെ രാഷ്ട്രീയപാർട്ടി രംഗത്തുവന്നതിൽ മനംനൊന്ത് പുനലൂരിലെ ഇളമ്പലില്‍ പ്രവാസി ജീവനൊടുക്കിയ
സംഭവത്തിൽ എഐവൈഎഫ് നേതാവ് കസ്റ്റഡിയിൽ. കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് ഗിരീഷിനെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. വാഹന വർക് ഷോപ്പ് നിർമ്മാണം എഐവൈഎഫ് പ്രവർത്തകർ കൊടികുത്തി തടസ്സപ്പെടുത്തിയതിൽ മനംനൊന്താണ് പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതനാ(64)ണ് വര്‍ക്ക്ഷോപ്പ് നിര്‍മാണ സ്ഥലത്ത് ആത്മഹത്യ ചെയ്തത്.
ഇളമ്പൽ പൈനാപിൾ ജങ്ഷനിൽ നിർമാണത്തിലിരുന്ന വർക്ക് ഷോപ്പിെൻറ ഷെഡിലാണ് മൃതദേഹം കണ്ടത്. വിളക്കുടി പഞ്ചായത്തിൽ പൈനാപിൾ ജങ്ഷന് സമീപം വർക്ക് ഷോപ് നടത്തുന്നതിനായി ഷെഡ് നിർമിക്കുന്നതിന് നിലം നികത്തിയിരുന്നു. തുടര്‍ന്ന് സ്ഥലത്ത് ഷെഡ് നിർമിക്കുകയും ചെയ്തു. എന്നാൽ ഷെഡ് പൊളിക്കണമെന്ന് പാർട്ടി പ്രവർത്തകരെത്തി ആവശ്യപ്പെടുകയായിരുന്നു. അനധികൃതമായി വയൽ നികത്തി എന്നാരോപിച്ച് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടി കുത്തി നിർമാണം തടസ്സപ്പെടുത്തി. ഇതേതുടർന്ന് അടുത്ത ദിവസം ഷെഡിലെത്തിയ സുഗതൻ തൂങ്ങിമരിക്കുകയായിരുന്നു.
സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. എഐവൈഎഫ് നേതാവ് കോട്ടവട്ടം സ്വദേശി ഇമേഷ് ആണ് ഒന്നാം പ്രതി. ആത്മഹത്യ പ്രേരണക്കുറ്റമാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. ആത്മഹത്യ ചെയ്ത സുഗതന്റെയും, പ്രതി ചേര്‍ക്കപ്പെട്ട സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകരുടെയും ഫോണ്‍രേഖകൾ പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ