സഫീറിന്റെ കൊലപാതകത്തില്‍ സിപിഐക്ക് പങ്കില്ല: കാനം; പാര്‍ട്ടിയെ അക്രമരാഷ്ട്രീയത്തില്‍ കണ്ണി ചേര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു

മണ്ണാര്‍ക്കാട് സഫീറിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
സഫീറിന്റെ കൊലപാതകത്തില്‍ സിപിഐക്ക് പങ്കില്ല: കാനം; പാര്‍ട്ടിയെ അക്രമരാഷ്ട്രീയത്തില്‍ കണ്ണി ചേര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു

മലപ്പുറം: മണ്ണാര്‍ക്കാട് സഫീറിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൊലപാതകത്തില്‍ സിപിഐ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ആരോപണങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കില്ല. സിപിഐയെ അക്രമരാഷ്ട്രീയത്തില്‍ കക്ഷി ചേര്‍ക്കാന്‍ ചില തത്പര കക്ഷികള്‍ ശ്രമിക്കുന്നുണ്ട്. അതില്‍ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കാനം മലപ്പുറത്ത് പറഞ്ഞു.  മണ്ണാര്‍ക്കാട്ടെ കൊലപാതകം സിപിഐയുടെ തലയില്‍ വെച്ചുകെട്ടാന്‍ മുസ്‌ലിം ലീഗ് ശ്രമിക്കുന്നുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു. 

യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന സഫീര്‍ കൊല്ലപ്പെട്ടത് സിപിഐയുമായി ഉണ്ടായ രാഷ്ട്രീയ തര്‍ക്കത്തെ തുടര്‍ന്നാണ് എന്നായിരുന്നു ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ആരോപണം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ലീഗ് മണ്ണാര്‍ക്കാട് നടത്തിയ ഹര്‍ത്താലില്‍ സിപിഐ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണം നടന്നിരുന്നു. 

സഫീര്‍ കൊല്ലപ്പെട്ടത് രഷ്ട്രീയ പക കൊണ്ടല്ലെന്ന് സഫീറിന്റെ പിതാവ് സിറാജുദ്ദീന്‍ പറഞ്ഞിരുന്നു. കളിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

എന്നാല്‍ സിറാജുദ്ദീന്റെ വാക്കുകള്‍ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി. നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസ്സന്‍ പറഞ്ഞു. ഇതിനായി സിപിഐ മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ ഗൂഢാലോചന നടത്തിയെന്നും ഹസ്സന്‍ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com