കെഎസ്ആര്‍ടിസിയെ സഹായിക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല ; സത്യവാങ്മൂലത്തെ തള്ളി ധനമന്ത്രി

അടുത്ത രണ്ട് വര്‍ഷം കെഎസ്ആര്‍ടിക്ക് 1000 കോടി പണമായി നല്‍കുമെന്ന് ഡോ തോമസ് ഐസക്ക്
കെഎസ്ആര്‍ടിസിയെ സഹായിക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല ; സത്യവാങ്മൂലത്തെ തള്ളി ധനമന്ത്രി

തിരുവനന്തപുരം : കെഎസ്ആര്‍ടിസി വിഷയത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലത്തെ തള്ളി ധനമന്ത്രി തോമസ് ഐസക്ക്. കെഎസ്ആര്‍ടിസിയെ സഹായിക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. ആവശ്യമായ സഹായം ചെയ്യുന്നുണ്ട്. അത് ഇനിയും തുടരും. സ്വന്തം കാലില്‍ നില്‍ക്കാന്‍ കെഎസ്ആര്‍ടിസിയെ പ്രാപ്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അടുത്ത രണ്ട് വര്‍ഷം കെഎസ്ആര്‍ടിക്ക് 1000 കോടി പണമായി നല്‍കുമെന്നും ഡോ തോമസ് ഐസക്ക് പറഞ്ഞു. 

പുനരുദ്ധാരണ പാക്കേജല്ലാതെ കെഎസ്ആര്‍ടിക്ക് മുന്നില്‍ എളുപ്പവഴികളില്ല. ശമ്പളം, ഡീസല്‍ ചെലവുകള്‍ കൂടിയതാണ് പെന്‍ഷന്‍ കുടുശിക വരാന്‍ കാരണം. അതേസമയം ശമ്പളം പെന്‍ഷന്‍ ബാധ്യത സര്‍ക്കാരിന് ഏറ്റെടുക്കുന്നതിന് പരിമിതികളുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ഗതാഗത വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലത്തിലാണ് കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് വ്യക്തമാക്കിയത്. 

കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. കൂടുതലൊന്നും ചെയയ്ാന്‍ കഴിയില്ലെന്നും ഗതാഗത വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സമര്‍പ്പിച്ച സത്യവാംഗ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. വിരമിച്ച ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. 

അതിനിടെ കെഎസ്ആര്‍ടിസിയെ കൈയൊഴിഞ്ഞ സര്‍ക്കാര്‍ നടിപടിയില്‍ പ്രതിഷേധവുമായി സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി രംഗത്തെത്തി. സര്‍ക്കാര്‍ നിലപാട് ഇടതു നയങ്ങള്‍ക്ക് വിരുദ്ധമാണ്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാംഗ്മൂലം മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിക്കണമെന്നും എഐടിയുസി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com