കൊച്ചി: മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ ഭിന്നശേഷിക്കാരിയായ അധ്യാപികയെ മുന്‍ പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബീനയുടെ മകള്‍ മര്‍ദിച്ചതായി പരാതി. അനധികൃതമായി സ്റ്റാഫ് ഹോസ്റ്റലില്‍ താമസിച്ചുവരുകയാണ് ബീനയുടെ മകള്‍ എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് ഭിന്നശേഷിക്കാരിയായ മലയാളം അധ്യാപികയെ സ്ത്രീ ദേഹോപദ്രവമേല്‍പ്പിച്ചത്.സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് പുറമേ ഡെപ്യൂട്ടി ഡയറകട്‌റുടെ നേതൃത്വത്തിലും അന്വേഷണം ആരംഭിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പ് രാത്രിയിലാണ് സംഭവം. ഹോസ്റ്റല്‍ ഗ്രില്ലിന്റെ താക്കോലിനെ ചൊല്ലിയുളള വാക്കേറ്റമാണ് മര്‍ദനത്തില്‍ കലാശിച്ചത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂടിയായ മുന്‍ പ്രിന്‍സിപ്പലിന്റെ മകള്‍ക്ക് എതിരെ മലയാളം അധ്യാപിക പൊലീസില്‍ പരാതി നല്‍കി.
സ്റ്റാഫുകള്‍ക്കായുളള ഹോസ്റ്റലില്‍ പ്രിന്‍സിപ്പല്‍ പോയതിന് ശേഷവും മെഡിക്കല്‍ വിദ്യാര്‍ത്ഥിനി താമസിച്ചുവരുകയായിരുന്നു. ഇതിനെതിരെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ മുന്‍പ് കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനുളള തീരുമാനത്തിലാണ് കോളേജ് യൂണിയന്‍. അനധികൃതമായി കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഒഴിപ്പിക്കണം, അധ്യാപികയെ ഉപദ്രവിച്ചതില്‍ നടപടികള്‍ സ്വീകരിക്കണം എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് കോളേജ് ചെയര്‍പേഴ്‌സണ്‍ എ ജി മൃദുല ഗോപി അറിയിച്ചു.
നേരത്തെ മഹാരാജാസ് കോളേജിലെ ചുവരെഴുത്തിന്റെ പേരില്‍ മുന്‍ പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബീനയുടെ ഇടപെടല്‍ വിവാദമായിരുന്നു.തങ്ങള്‍ക്ക് എതിരെ കേസ് കൊടുത്തതിന്റെ പേരില്‍ ഉയര്‍ന്ന വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം, വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലും തമ്മിലുളള ബന്ധം വഷളാവാന്‍ ഇടയാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടപടി സ്വീകരിച്ചത് കോളേജില്‍ നീണ്ടകാലം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ എന്‍ എല്‍ ബീനയെ അതി രൂക്ഷമായാണ് വിദ്യാഭ്യാസ കമ്മീഷന്റെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വിമര്‍ശിച്ചത്.ഹോസ്റ്റലില്‍ നിന്നും മാരാകായുധങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്തയും വലിയ വിവാദമായിരുന്നു. ഇവിടെയും ഒരു ഭാഗത്ത് പ്രിന്‍സിപ്പല്‍ ആയിരുന്ന എന്‍ എല്‍ ബീനയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ