സുപ്രധാന പദവികള്‍ യുഡിഎഫ് അനുഭാവികളെ ഏല്‍പ്പിക്കാനാവില്ല ; സ്ഥലംമാറ്റം, പോസ്റ്റിംഗ് എന്നിവയില്‍ പാര്‍ട്ടിക്കാര്‍ ഇടപെടരുതെന്നും മുഖ്യമന്ത്രി

നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന പോലീസ് സംവിധാനത്തെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്
സുപ്രധാന പദവികള്‍ യുഡിഎഫ് അനുഭാവികളെ ഏല്‍പ്പിക്കാനാവില്ല ; സ്ഥലംമാറ്റം, പോസ്റ്റിംഗ് എന്നിവയില്‍ പാര്‍ട്ടിക്കാര്‍ ഇടപെടരുതെന്നും മുഖ്യമന്ത്രി

കൊല്ലം : പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശന താക്കീത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, പോസ്റ്റിംഗ് എന്നിവയില്‍ പാര്‍ട്ടി നേതാക്കളോ പ്രവര്‍ത്തകരോ ഇടപെടരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൊലീസിനെ നിര്‍വീര്യമാക്കുന്ന നടപടികള്‍ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്. സര്‍ക്കാരിലെ സുപ്രധാന പദവികള്‍ യുഡിഎഫ് അനുഭാവികളെ  ഏല്‍പ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പറഞ്ഞു. 

നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന പോലീസ് സംവിധാനത്തെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. നിയമനം, സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ശുപാര്‍ശയുമായി വരുന്ന പ്രവണത നേതാക്കള്‍ അവസാനിപ്പിക്കണം. പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള പലര്‍ക്കും ജോലിഭാരം കുറഞ്ഞ സ്ഥാനങ്ങളിലേക്ക് പോകാനാണ് താത്പര്യം. അതുകൊണ്ടു തന്നെ ജോലിഭാരം കൂടുതലുള്ള പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ യു ഡി എഫിനോട് ആഭിമുഖ്യമുള്ളവര്‍ക്കു നല്‍കേണ്ടതായി വരുന്നുണ്ട്. ഇത് അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

അതേസമയം പോലീസിനെ അഴിച്ചുവിടുന്നത് ശരിയല്ലെന്ന് ജില്ലാ സമ്മേളന പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. മൂന്നാം മുറ പോലുള്ള നടപടികള്‍ പോലീസിന്റെ ഭാഗത്ത് ഉണ്ടാകാന്‍ പാടില്ല. സ്വകാര്യ കശുവണ്ടി ഫാക്ടറി തുറക്കാത്തതിലും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെയായിരുന്നു വിമര്‍ശനം. ദീന്‍ദയാല്‍ ഉപാധ്യായ ശതാബ്ദി ആഘോഷ സര്‍ക്കുലര്‍ ഇറക്കിയതിനേയും ചില പ്രതിനിധികള്‍ വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com